കൊച്ചി : കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളത്തിനായി 103 കോടി രൂപ നൽകാനാവില്ലെന്ന് ഹൈക്കോടതിയിൽ സർക്കാർ. ശമ്പളത്തിനായി ധനസഹായം നൽകണമെന്ന സിംഗിൾ ബഞ്ച് ഉത്തരവിനെതിരെ സർക്കാർ അപ്പീൽ നൽകി. കെഎസ്ആർടിസി ജീവനക്കാർക്ക് ശമ്പളം നൽകാൻ ബാധ്യതയല്ലെന്നും സർക്കാർ ഹൈക്കോടതിയിൽ അറിയിച്ചു.
സാമ്പത്തിക പ്രതിസന്ധി നേരിടുന്നതിനാൽ സെപ്തംബർ ഒന്നാം തീയതിക്കകം 103 കോടി രൂപ കെഎസ്ആർടിസിക്ക് നൽകണമെന്നായിരുന്നു ജസ്റ്റിസ് ദേവൻ രാമചന്ദ്രൻ നിർദ്ദേശിച്ചത്. എന്നാൽ ഇത് സർക്കാരിന് ബാധ്യതയല്ലെന്ന് വ്യക്തമാക്കിയാണ് അപ്പീൽ നൽകിയത്.
സാമ്പത്തിക പ്രതിസന്ധി മൂലം ജൂലൈ, ഓഗസ്റ്റ് മാസങ്ങളിലെ ശമ്പളം നൽകാൻ സാധിക്കാത്ത അവസ്ഥയാണെന്ന് കെഎസ്ആർടിസി മാനേജ്മെന്റ് ഹൈക്കോടതിയെ അറിയിച്ചിരുന്നു. സഹായത്തിനായി സർക്കാരുമായി ചർച്ച നടത്തിയെങ്കിലും കാര്യമുണ്ടായില്ല. ശമ്പളം നൽകാൻ കൂടുതൽ സമയം വേണമെന്നും കെഎസ്ആർടിസി മാനേജ്മെന്റ് കോടതിയിൽ ആവശ്യപ്പെട്ടിരുന്നു. ഈ സാഹചര്യത്തിലാണ് തൊഴിലാളികളെ പട്ടിണിക്കിടാൻ സാധിക്കില്ലെന്ന് പറഞ്ഞ് സർക്കാരിനോട് 103 കോടി രൂപ നൽകാൻ ഹൈക്കോടതി നിർദ്ദേശിച്ചത്. എന്നാൽ സർക്കാർ കെഎസ്ആർടിസിയെ കൈയ്യൊഴിഞ്ഞിരിക്കുകയാണ്.
Comments