നമ്മുടെ നാട്ടിൽ ധാരാളമായി ലഭിക്കുന്ന ആരോഗ്യസമ്പുഷ്ടമായ ഒരു പച്ചക്കറിയാണ് ബീറ്റ്റൂട്ട്. പോഷകങ്ങളുടെ കലവറ തന്നെയാണ് ബീറ്റ് റൂട്ട്. ജ്യൂസാക്കിയും കറികളിൽ ഉൾപ്പെടുത്തിയും സാലഡ് ആയിട്ടുമെല്ലാം ബീറ്റ്റൂട്ട് ഉപയോഗിക്കാം. ബീറ്റ്റൂട്ടിന്റെ ചില ഗുണങ്ങളെക്കുറിച്ച് ഇവിടെ വായിക്കാം.
പ്രായം കൂടി വരുമ്പോൾ പല കാര്യങ്ങളും മറന്നു പോകാനുള്ള സാദ്ധ്യത കൂടുതലാണ്. തലയിലെ ചില ഭാഗങ്ങളിലേക്കുള്ള രക്തപ്രവാഹം കുറയുന്നതാണ് ഇതിനു കാരണം. ഈ അവസ്ഥയ്‌ക്ക് ബീറ്റ്റൂട്ട് ജ്യൂസ് കുടിക്കുന്നത് നല്ലതാണ്. ബീറ്റ്റൂട്ട് ജ്യൂസിൽ ധാരാളമായി മിനറൽസ്, ഫൈബർ, ആന്റിയോക്സിഡന്റുകൾ എന്നിവ അടങ്ങിയിട്ടുണ്ട്.
കൊളസ്ട്രോൾ, അമിത രക്തസമ്മർദ്ദം, പ്രമേഹം തുടങ്ങിയ പ്രശ്നങ്ങൾക്കെല്ലാം ബീറ്റ്റൂട്ട് ഒരു പ്രതിവിധിയാണ്. ദിവസവും ബീറ്റ്റൂട്ട് ശീലമാക്കിയവരിൽ രക്തസമ്മർദ്ദം വർധിക്കില്ലെന്ന് പഠനങ്ങളിൽ തെളിഞ്ഞിട്ടുണ്ട്. പിത്താശയ കല്ല് ഇല്ലാതാക്കുവാനും ഏറ്റവും നല്ല പച്ചക്കറിയാണ് ബീറ്റ്റൂട്ട്.
ബീറ്റ്റൂട്ടിന്റെ കടുംനിറത്തിനും ഒരു കാരണമുണ്ട്. ഇതിലടങ്ങിയിരിക്കുന്ന സൈറ്റോന്യൂട്രിയന്റിന്റെ വലിയ അളവ് കാരണമാണ് ബീറ്റ്റൂട്ടിന് കടുംനിറം ലഭിച്ചത്. കാൻസറിനെ പ്രതിരോധിക്കുവാൻ സൈറ്റോന്യൂട്രിയന്റസിനു കഴിയും. ബീറ്റ്റൂട്ടിലുള്ള ബറ്റാലൈൻ രക്തത്തെയും കരളിനെയും മാലിന്യങ്ങളിൽ നിന്നും മുക്തമാകാൻ സഹായിക്കുന്നു. ദഹനപ്രക്രിയയുടേയും പുകവലിയുടേയും ഫലമായി കോശഭിത്തികളിലോ ശുദ്ധരക്തധമനിയിലോ പറ്റിപ്പിടിച്ചിരിക്കുന്ന തടസ്സങ്ങളെ ഒഴിവാക്കാനുള്ള കഴിവും ഇതിനുണ്ട്.
ബീറ്റ്റൂട്ടിൽ അടങ്ങിയ നൈട്രേറ്റ് പേശികളിലേക്കുള്ള രക്തപ്രവാഹം വർദ്ധിപ്പിക്കുന്നു. ഹൃദയത്തിന്റെ രക്തചംക്രമണം സുഗമമാക്കുന്നതിലൂടെ ഹൃദയത്തിന്റെ പ്രവർത്തനഭാരം കുറയ്‌ക്കാനും നൈട്രേറ്റിനു കഴിയുന്നു. നൈട്രേറ്റ് രക്തത്തിലേക്ക് ആഗിരണം ചെയ്യപ്പെടുമ്പോഴേക്കും നൈട്രിക് ഓക്സൈഡായി മാറും. നൈട്രിക് ഓക്സൈഡിന് രക്തക്കുഴലുകളെ വികസിപ്പിക്കാൻ കഴിവുണ്ട്. രക്തധമനികളെ വികസിപ്പിച്ച് രക്തത്തിന്റെ ഒഴുക്കിനെ സുഗമമാക്കുന്നത് നൈട്രേറ്റാണ്.
ഹൃദയത്തിന്റെ പ്രവർത്തനക്ഷമത കൂട്ടി കൂടുതൽ ഓക്സിജൻ ശരീര കോശങ്ങളിലേക്കെത്തിക്കുന്നതിന് ബീറ്റ്റൂട്ട് സഹായിക്കുന്നുണ്ടെന്നാണ് ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. അതുകൊണ്ടു തന്നെ അധികനേരം വ്യായാമം ചെയ്താലും ക്ഷീണമനുഭവപ്പെടില്ല. ദിവസവും 500 മില്ലി ബീറ്റ്റൂട്ട് ജ്യൂസ് കഴിക്കുന്നവർക്ക് ബീറ്റ്റൂട്ട് കഴിക്കാത്തവരേക്കാൾ 16 ശതമാനം കൂടുതൽ നേരം വ്യായാമം ചെയ്യുവാൻ കഴിയുമെന്നാണ് ഗവേഷകർ പറയുന്നത്.
Comments