ന്യൂഡൽഹി: പ്രണയാഭ്യർത്ഥന നിരസിച്ചതിന് പ്രായപൂർത്തിയാകാത്ത പെൺകുട്ടിയെ വെടിവെച്ചു വീഴ്‌ത്തിയ സംഭവത്തിൽ പ്രതി അമാനത്ത് അലി അറസ്റ്റിൽ. സൗത്ത് ഡൽഹി സംഗം വിഹാറിൽ ഓഗസ്റ്റ് 25നായിരുന്നു സംഭവം. പതിനാറ് വയസ്സുകാരിയായ പെൺകുട്ടിക്കെതിരെയായിരുന്നു പ്രതിയുടെ അതിക്രമം.
പെൺകുട്ടിയെ വെടിവെച്ച് വീഴ്‌ത്തിയ ശേഷം പ്രതിയും കൂട്ടാളികളും ഉത്തർ പ്രദേശിലേക്ക് കടന്നിരുന്നു. ഇവിടെ നിന്നുമാണ് ഇവരെ പിടികൂടിയത്. പെൺകുട്ടിയെ കൊലപ്പെടുത്തുക എന്ന ഉദ്ദേശ്യത്തോടെയായിരുന്നു പ്രതി തോക്ക് സംഘടിപ്പിച്ചത് എന്ന് പോലീസ് പറഞ്ഞു. വധശ്രമത്തിനും അനധികൃതമായി ആയുധം കൈവശം വെച്ചതിനും പ്രതികൾക്കെതിരെ കേസെടുത്തു.
വെടിയേറ്റ പെൺകുട്ടി നിലവിൽ ആശുപത്രിയിൽ ചികിത്സയിലാണ്. സ്കൂൾ വിട്ട് അമ്മയോടൊപ്പം വീട്ടിലേക്ക് മടങ്ങും വഴിയാണ് പെൺകുട്ടിക്ക് വെടിയേറ്റത്. പെൺകുട്ടിയെ മോട്ടോർ സൈക്കിളിൽ പ്രതിയും രണ്ട് സഹായികളും പിന്തുടരുന്നതിന്റെ സിസിടിവി ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു.
പെൺകുട്ടിയുടെ അയൽക്കാരനായ അമാനത്ത് അലി കഴിഞ്ഞ അഞ്ച് മാസത്തോളമായി കുട്ടിയെ ശല്യം ചെയ്ത് വരികയായിരുന്നു. സാമൂഹിക മാദ്ധ്യമത്തിലൂടെ കള്ളപ്പേരിൽ പ്രതി പെൺകുട്ടിയുമായി സൗഹൃദം സ്ഥാപിച്ചിരുന്നു. ഇയാളുടെ യഥാർത്ഥ പേരും ഉദ്ദേശ്യവും വ്യക്തമായതോടെ പെൺകുട്ടി അകലം പാലിക്കാൻ തുടങ്ങി. ഇതിൽ പ്രകോപിതനായായിരുന്നു കൊലപാതക ശ്രമം.
Comments