മുംബൈ: ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ (ബിഎംസി) തിരഞ്ഞെടുപ്പിന് മുന്നോടിയായി കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ മുംബൈ സന്ദർശിക്കും. സെപ്റ്റംബറിലോ ഒക്ടോബറിലോ ബിഎംസി തിരഞ്ഞെടുപ്പ് നടക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. മഹാരാഷ്‌ട്ര ഉപമുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസാണ് ആഭ്യന്തര മന്ത്രിയുടെ സന്ദർശനം സ്ഥിരീകരിച്ചത്. മുംബൈയിൽ എത്തുന്ന അമിത്ഷാ സംസ്ഥാന നേതാക്കളുമായി കൂടിക്കാഴ്ച നടത്തുമെന്നും അദ്ദേഹം പറഞ്ഞു.
തങ്ങൾ മുംബൈയിൽ ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. ബിഎംസി തിരഞ്ഞെടുപ്പിൽ ബിജെപിയും ഷിൻഡെയുടെ നേതൃത്വത്തിലുള്ള ശിവസേനയും ഒരുമിച്ച് വിജയിക്കുമെന്ന് തനിക്ക് ഉറപ്പുണ്ടെന്നും ഫഡ്നാവിസ് പറഞ്ഞു. ബൃഹൻമുംബൈ മുനിസിപ്പൽ കോർപ്പറേഷൻ തിരഞ്ഞെടുപ്പിനുള്ള പാർട്ടി തന്ത്രങ്ങൾ മെനയാനും പരിശോധിക്കാനുമാണ് അമിത് ഷാ മുംബൈയിലെത്തുന്നത്. ദേവേന്ദ്ര ഫഡ്‌നാവിസ്, സംസ്ഥാന ബിജെപി അദ്ധ്യക്ഷൻ ചന്ദ്രശേഖർ ബവൻകുലെ, മുംബൈ ബിജെപി അദ്ധ്യക്ഷൻ ആശിഷ് ഷെലാർ എന്നിവരുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.
കഴിഞ്ഞ ദിവസം എംഎൻഎസ് അദ്ധ്യക്ഷൻ രാജ് താക്കറെ ദേവേന്ദ്ര ഫഡ്‌നാവിസുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതോടെ ബിഎംസി തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുള്ള രാഷ്‌ട്രീയ നീക്കങ്ങളെപ്പറ്റി ചർച്ചകളും ഊഹാപോഹങ്ങളും ഉടലെടുത്തിരുന്നു. ഉദ്ധവ് താക്കറെയുടെ നേതൃത്വത്തിലുള്ള ശിവസേന വിഭാഗം മഹാരാഷ്‌ട്രയിലുടനീളം പൊതുജനസമ്പർക്ക പ്രചാരണം ആരംഭിച്ചിരിക്കുന്ന ഘട്ടത്തിലാണ് രാജ് താക്കറെയുടെ സന്ദർശനം. 55 ശിവസേന എംഎൽഎമാരിൽ 40 പേരും ഏകനാഥ് ഷിൻഡെയ്‌ക്കൊപ്പമാണ്. രാജ് താക്കറെയുടെ പിന്തുണ കൂടി ഷിൻഡെയുടെ ശിവസേനയ്‌ക്ക് ലഭിച്ചാൽ ബിഎംസി തിരഞ്ഞെടുപ്പിൽ ബിജെപി-ഷിൻഡെ സഖ്യം വലിയ വിജയം സ്വന്തമാക്കുമെന്ന് ഉറപ്പ്.
Comments