കൊച്ചി: ഐ എൻ എസ് വിക്രാന്തിലൂടെ ഛത്രപതി ശിവാജിയുടെ നാവിക വീര്യത്തെയാണ് നാം വീണ്ടെടുത്തിരിക്കുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. കേരളത്തിൽ നിന്ന് ഭാരതത്തിന്റെ സമുദ്ര സുരക്ഷയുടെ സൂര്യോദയത്തിനാണ് ഇന്ന് എല്ലാ ഭാരതീയരും സാക്ഷിയാകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ഐഎൻഎസ് വിക്രാന്ത് നാവിക സേനയ്‌ക്ക് കൈമാറുന്ന ചടങ്ങിൽ സാംസാരിക്കുകയായിരുന്നു അദ്ദേഹം. വിക്രാന്തിന്റെ നിർമ്മാണത്തിൽ പങ്കാളിയായ എല്ലാ പ്രതിരോധ മേഖലയിലെ ജീവനക്കാരേയും കൊച്ചി കപ്പൽ നിർമ്മാണ ശാലയിലെ തൊഴിലാളികളേയും പ്രധാനമന്ത്രി അഭിനന്ദിച്ചു.
വിക്രാന്ത് നാവികസേനയുടെ ഭാഗമാകുമ്പോൾ നാം മനസ്സിലാക്കേണ്ടത് ഇതിന്റെ പ്രത്യേക തകളാണ്. വിക്രാന്ത് വിശാലമാണ്,വിരാടമാണ് ഒപ്പം വിഹംഗവുമാണ്. വിശിഷ്ടവും വിശേഷപ്പെട്ടതാണ്. വിക്രാന്ത് വെറും യുദ്ധകപ്പൽമാത്രമല്ല, 21-ാം നൂറ്റാണ്ടിലെ ഇന്ത്യയുടെ പരിശ്രമത്തിന്റെ ആത്മാഭിമാനത്തിന്റെ, ആത്മനിർഭരതയുടെ പ്രതീകമാണ്. സ്വാതന്ത്ര സമര സമരത്തിൽ നെടുനായകത്വം വഹിച്ച ധീരസേനാനികളുടെ സ്വപ്‌നമാണ് വിക്രാന്ത്.
സ്വദേശീ കുശലതയുടെ പ്രതിഭ തെളിയിച്ച പരിശ്രമമാണ് വിക്രാന്തിലൂടെ തെളിയിച്ചത്. ഇതിനായുള്ള ശക്തിയേറിയ ഉരുക്ക് നമ്മുടെ നാട്ടിൽ നാം വികസിപ്പിച്ചതാണ്. ഇത് ഒഴുകി നടക്കുന്ന ഒരു നഗരമാണ്. ഒഴുകുന്ന വിമാനത്താവളമാണ്. 5000 വീടുകൾക്ക് ആവശ്യമുള്ളത്ര വൈദ്യുതി ഉൽപ്പാദിപ്പിക്കുന്ന കരുത്താണ് വിക്രാന്തിലുള്ളത്. കേബിളുകളുടെ നീളം കൊച്ചി മുതൽ കാശിവരെയുള്ളത്ര ദൂരമുണ്ട്. രണ്ടു ഫുട്‌ബോൾ മൈതാനങ്ങളുടെ വലുപ്പമാണ് കപ്പൽ തട്ടിന് മാത്രമുള്ളതെന്ന് കാണുമ്പോൾ ഈ വിശാലമായ വിമാനവാഹിനി നമ്മുടെ അഭിമാനമാകുന്നുവെന്നും പ്രധാനമന്ത്രി പറഞ്ഞു.
ഞാൻ ചെങ്കോട്ടയിൽ നിന്ന് പഞ്ചപ്രാണനെകുറിച്ച് പറഞ്ഞു. അതിൽ ഒന്ന് വികസനമെ ന്നതാണ്, രണ്ടാമത്തേത് മനസ്സിൽ നിന്ന് അടിമത്ത മനോഭാവത്തിനെ നീക്കലാണ്, മൂന്നാമത്തേത് നമ്മുടെ പാരമ്പര്യത്തിലുള്ള അഭിമാനമാണ് വേണ്ടത്. നാലാമത്തേത് ഇന്ത്യയിലെ എല്ലാവരും ഒന്നാണെന്ന ഏകതാ ഭാവമാണ്. അഞ്ചാമത്തേത് പൗരന്മാരെന്ന നിലയിലെ കർത്തവ്യംമാണ്. ഇതെല്ലാം ചേരുന്ന നാവികസേനയുടെ പ്രതിരോധ രംഗത്തെ സാക്ഷിയാണ് വിക്രാന്ത്. മുൻപ് വിമാനവാഹിനി എന്നാൽ വികസിത രാജ്യങ്ങളുടെ മാത്രം കുത്തകയായിരുന്നെങ്കിൽ വിക്രാന്ത് നിർമ്മിച്ചതിലൂടെ ഇന്ത്യ ആ നിരയിലേക്ക് എത്തിയിരിക്കുന്നു.
നൗകകളുടെ ശാസ്ത്രത്തിൽ കപ്പലുകളെകുറിച്ച് നിരവധി വർണ്ണനകളാണുള്ളത്. ലോകത്തെ മറ്റ് രാജ്യങ്ങൾ ഇന്ത്യയിലേക്കാണ് നൗകാ നിർമ്മാണത്തിനായി എത്തിയിരുന്നത്. വേദങ്ങളിലെല്ലാം സമുദ്രസുരക്ഷ ഗുപ്തകാലത്തും മൗര്യകാലത്തും നാം തെളിയിച്ചു. വീര ശിവാജിയിലൂടെ സമുദ്രസാമർത്ഥ്യമെന്തെന്ന് വൈദേശിക അധിനിവേശ ശക്തികൾ മനസ്സിലാക്കി. ശിവാജിയുടെ നാവിക വൈഭവം കണ്ട് , നാവിക സേനയെ കണ്ട് ശത്രുക്കൾ അമ്പരന്നുവെന്ന് നാം മറക്കരുത്. ആ കരുത്താണ് നാം ഇന്ന് പുരനരുജ്ജീവിപ്പിക്കുന്നതെന്നും പ്രധാനമന്ത്രി ഓർമ്മിപ്പിച്ചു.
ബ്രിട്ടൺ ഇന്ത്യയുടെ നാവികരെ വരിഞ്ഞുമുറുക്കാനാണ് ശ്രമിച്ചതെന്നത് ചരിത്രം. എന്നാൽ ഇന്ന് ഇന്ത്യ പാരമ്പര്യ നാവിക ഊർജ്ജത്തെ തിരികെ പിടിക്കുന്നു. ഇന്ന് 2022 സെപ്തബർ 2ൽ ചരിത്രം നാം തിരുത്തിക്കുറിച്ചിരിക്കുന്നു. വിക്രാന്തിനൊപ്പം നാം അടിമത്തത്തിന്റെ മറ്റൊരു ചിഹ്നവും മാറ്റിയെന്നതാണ് ഈ ദിവസത്തിന്റെ പ്രത്യേകത. നാവിക സേനയ്‌ക്ക് പുതിയ പതാക ലഭിച്ചിരിക്കുന്നു. ഛത്രപതി ശിവാജിയിൽ നിന്ന് പ്രേരണ ഉൾക്കൊണ്ട് ചിഹ്നത്തോടെ നാവിക സേന ഇന്നുമുതൽ ആകാശത്തിൽ പാറുകയാണ്. മുൻപ് നാം ഉപയോഗിച്ച പതാകയിൽ വൈദേശികതയുടെ അടിമത്തത്തിന്റെ ചിഹ്നമുണ്ടായിരുന്നു. അത് നാം മാറ്റി. എല്ലാ നാവിക കപ്പലുകളിലും ആസ്ഥാനത്തും ഇന്നുമുതൽ ഛത്രപതി ശിവാജിയുടെ ചിഹ്നത്തിലാൽ പ്രേരണ ഉൾക്കൊണ്ട പതാകയാണ് ഇനി പാറുക. ഈ പതാക നാവിക സേനയുടെ ആത്മവിശ്വാസത്തിനും ആത്മാഭിമാനത്തിനും പുതിയ ഊർജ്ജം നൽകിയിരിക്കുന്നു.
വിക്രാന്ത് സമുദ്രത്തിലിറങ്ങുമ്പോൾ നാവിക സേനയുടെ നിരവധി മഹിളാ സൈനികരും അണിനിരക്കുകയാണ് എന്നത് ഈ നാട്ടിലെ എല്ലാ കുടുംബങ്ങളേയും സന്തോഷിപ്പിക്കേണ്ട ഒന്നാണ്. ഇത് പുതിയ ഭാരതത്തിന്റെ അഭിമാനമാണ്. നാവിക സേനയിൽ ഇതുവരെ 600 വനിതാ സൈനികരാണ് ഉണ്ടായിരുന്നത്. അത് വർദ്ധിപ്പിക്കാൻ പോകുന്നു. സമർത്ഥരെ ആർക്കും തടയാനാകില്ല. ഇന്ത്യയുടെ പെൺമക്കൾ വീരതയുടെ പ്രതീകമായിരിക്കുന്നു. അവരെ ഇനി ആരും തടയില്ല. താരണി എന്ന നാവിക സേനാ പായ് വഞ്ചിയിലൂടെ നമ്മുടെ വനിതാ നാവികർ ലോകം ചുറ്റി വന്നത് നാം കണ്ടു. ഇതാണ് പുതിയ ഇന്ത്യ.
നാവികസേനയെപോലെ എല്ലാ സൈനികവിഭാഗങ്ങളും യുദ്ധമേഖയിൽ വരെ വനിതകളെ സന്തോഷത്തോടെയാണ് സ്വീകരിച്ചിരിക്കുന്നത്. ഏതു ദേശമാണ് ആത്മനിർഭരമാകുന്നത് അവർ അത്രയും ശക്തി നേടും. കൊറോണ കാലത്ത് നാം അത് കണ്ടതാണ്. ഇന്ന് നമ്മുടെ നാട് എല്ലാ ശക്തിയും എടുത്ത് പ്രവർത്തിക്കുകയാണ്. ഇന്ന് ഇതാ ഐഎൻഎസ് വിക്രാന്തിലൂടെ നാം സമുദ്രത്തിൽ നിറയുമ്പോൾ ആകാശത്ത് നമ്മുടെ സ്വന്തം തേജസ്സ് യുദ്ധവിമാനങ്ങൾ ഹുങ്കാരത്തോടെ പറക്കുന്നു. സ്വാതന്ത്ര്യദിനത്തിൽ മുഴങ്ങിയ 21 പീരങ്കി മുഴക്കങ്ങൾ നാം സ്വയം നിർമ്മിച്ച പീരങ്കികളിൽ നിന്നായിരുന്നു എന്നത് മറക്കരുതെന്നും പ്രധാനമന്ത്രി പറഞ്ഞു.
നമ്മുടെ നാട്ടിലെ സ്ഥാപനങ്ങളും സർവ്വകലാശാലകളും ഇനി ആയുധനിർമ്മാണത്തിലടക്കം ചുക്കാൻ പിടിക്കും. എല്ലാ പ്രതിരോധ വകുപ്പുകൾക്കുമുള്ള ബജറ്റിൽ വർദ്ധന വരുത്തിയിരിക്കുന്നു. തമിഴ്‌നാടും ഉത്തർപ്രദേശും ആയുധ നിർമ്മാണ ശാലകളാൽ ഇന്ത്യയുടെ പ്രതിരോധ രംഗത്തിനെ സ്വയം പര്യാപ്തമാക്കുകയാണ്. വോക്കൽ ഫോർ ലോക്കലെന്നത് എല്ലാ രംഗത്തും നാം ആവേശത്തോടെ സ്വീകരിച്ചിരിക്കുന്നു. ഇന്ന് ലോകം നമ്മുടെ ക്ഷമത തിരിച്ചറിയുന്നു. അവരെല്ലാം ഇന്ത്യയിലേക്ക് എത്താൻ കൊതിക്കുന്നുവെന്നും നരേന്ദ്രമോദി ചൂണ്ടിക്കാട്ടി.
ഇന്തോ-പസഫിക്, ഇന്ത്യൻ മഹാസമുദ്ര മേഖല ഇന്ന് ഏറ്റവും പ്രധാനപ്പെട്ട സുരക്ഷാ- ജാഗ്രതാ മേഖലയായിരിക്കുന്നു. നാവിക സേനയെ നാം ശക്തമാക്കുന്നത് ഈ മേഖലയ്‌ക്കുവേണ്ടിയാണ്. അന്തർവാഹിനികളും, വിമാനവാഹിനികളും മറ്റ് യുദ്ധകപ്പലുകളും കൊണ്ട് നമ്മുടെ നാവിക സേന ശക്തമാകുന്നു. സമുദ്രസുരക്ഷ മാത്രമല്ല സമുദ്രമേഖലയിലെ വാണിജ്യരംഗത്തും സമുദ്രയാനങ്ങളുടെ നിർമ്മാണത്തിലും നാവിക സേനയുടെ വളർച്ച കരുത്തുപകരുകയാണ്.
അറിവും ധനവും ശക്തിയും ദുഷ്ടന്മാരുടെ കയ്യിലെത്തിയാൽ അത് നാശത്തിനാണ്. എന്നാൽ ഇതെല്ലാം സജ്ജനങ്ങളുടെ കയ്യിൽ ലഭിച്ചാൽ അത് ലോകനന്മയ്‌ക്കായി മാറുന്നു എന്ന് നാം തെളിയിക്കുകയാണ്. ശക്തിയും ശാന്തിയും പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്ന് മുൻ രാഷ്‌ട്രപതി എപിജെ അബ്ദുൾകലാമിന്റെ വാക്കുകൾ നാം ഓർക്കണം. രാജ്യത്തെ എല്ലാ ധീരസൈനികരേയും ഈ നിമിഷത്തിൽ സ്മരിക്കുന്നു. വിക്രാന്ത് രാജ്യത്തിന് സമർപ്പിക്കപ്പെട്ട ഈ നിമിഷത്തിൽ എല്ലാവർക്കും ആശംസകൾ നേരുന്നുവെന്നും പ്രധാനമന്ത്രി കൂട്ടിച്ചേർത്തു.
Comments