കൊൽക്കത്ത: ആൾ ഇന്ത്യ ഫുട്‌ബോൾ ഫെഡറേഷൻ പ്രസിഡന്റായി കല്യാൺ ചൗബേ തിരഞ്ഞെടുക്കപ്പെട്ടു. ബയ്ചൂംഗ് ബൂട്ടിയ എതിരായി മത്സരിച്ച തിരഞ്ഞെടുപ്പിൽ 34ൽ 33 വോട്ടും നേടി വൻ ഭൂരിപക്ഷത്തിലാണ് ചൗബെ ജയിച്ചത്. ആകെ ഒരു വോട്ടുമാത്രമാണ് ബൂട്ടിയയ്‌ക്ക് ലഭിച്ചത്. മത്സരിച്ച രണ്ടുപേരും മുൻതാരങ്ങളാണെന്ന പ്രത്യേകതയാണുള്ളത്.
85 വർഷത്തെ ഇന്ത്യൻ ഫുട്‌ബോൾ ചരിത്രത്തിൽ ആദ്യമായിട്ടാണ് ഒരു മുൻതാരം ഫുട്‌ബോൾ ഫെഡറേഷന്റെ തലപ്പത്ത് എത്തുന്നത്. മോഹൻ ബാഗിന് വേണ്ടിയും ഈസ്റ്റ്ബംഗാളിന് വേണ്ടിയും ഗോൾവല കാത്ത താരമാണ് കല്യാൺ ചൗബേ. ടാറ്റാ ഫുട്‌ബോൾ അക്കാദമിയിൽ നിന്നാണ് ചൗബേ ദേശീയ താരമായി മാറിയത്. 1996ലാണ് ദേശീയ ടീമിൽ കളിച്ചുതുടങ്ങിയത്.
സിക്കിംകാരനായ അന്താരാഷ്‌ട്ര താരവും മുൻ ക്യാപ്റ്റനുമായ ബയ്ചൂംഗ് ബൂട്ടിയയ്‌ക്കും ചൗബേയ്‌ക്കും തുല്യ ജയസാദ്ധ്യതയാണ് പ്രവചിക്കപ്പെട്ടിരുന്നത്. എന്നാൽ കേവലം ഒരു വോട്ട് മാത്രം ലഭിച്ചതിന്റെ നിരാശയിലാണ് ബൂട്ടിയ. എന്നിരുന്നാലും ഇന്ത്യൻ ഫുട്‌ബോളിന് വേണ്ടി എല്ലാ സഹായവും തുടർന്നും നൽകുമെന്നും ബൂട്ടിയ അറിയിച്ചു.
സുപ്രീം കോടതി, ഫെഡറേഷന്റെ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടതോടെ ഫിഫ ഇന്ത്യൻ ഫെഡറേഷന്റെ അംഗീകാരം മരവിപ്പിച്ചിരുന്നു. തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതോടെ ആഗസ്റ്റ് 26ന് ഫിഫ വിലക്ക് നീക്കിയതോടെ പ്രതിസന്ധി ഇല്ലാതായി. ഇതിനിടെ ഒക്ടോബറിൽ ഇന്ത്യ ആതിഥ്യം അരുളുന്ന വനിതാ അണ്ടർ-17 ലോകകപ്പ് നടത്താൻ സാധിക്കാത്ത അനിശ്ചിതത്വവും മാറിയിരിക്കുകയാണ്.
Comments