ന്യൂഡൽഹി: സി.പി.ഐ (എം.എൽ) നേതാവ് കവിതാ കൃഷ്ണൻ പാർട്ടി ചുമതലകളിൽ നിന്നും ഭാരവാഹിത്വത്തിൽ നിന്നും രാജി വച്ചു. ചില രാഷ്‌ട്രീയ ചോദ്യങ്ങളെ പിന്തുടരേണ്ടതുണ്ടെന്നും പാർട്ടി ഭാരവാഹിത്വങ്ങളിൽ തുടർന്ന് കൊണ്ട് അത് സാധ്യമാകാത്തതിനാലാണ് രാജിയെന്നും ഇവർ ഫെയ്‌സ്ബുക്ക് പോസ്റ്റിൽ പറയുന്നു. മാർക്‌സിസ്റ്റ്-ലെനിനിസ്റ്റ് രാഷ്‌ട്രീയത്തെ കുറിച്ച് രൂക്ഷ വിമർശനങ്ങൾ ഉന്നയിച്ചു കൊണ്ടാണ് പാർട്ടി വിടാനുള്ള തീരുമാനം പ്രഖ്യാപിച്ചത്. പാർലമെന്ററി ഭരണകൂടത്തെക്കാൾ സോഷ്യലിസ്റ്റ് ഭരണം ഏകാധിപത്യ പ്രവണത പ്രകടിപ്പിക്കുന്നതാണെന്നാണ് കവിതാ കൃഷ്ണൻ പറയുന്നത്.
സ്റ്റാലിൻ കീഴിലുള്ള സോവിയറ്റ് യൂണിയനെയും നിലവിലെ ചൈനീസ് സർക്കാരിനെയും വിമർശിച്ചു കൊണ്ടുള്ള ചോദ്യങ്ങളും ഇവർ ഉന്നയിക്കുന്നുണ്ട്. സ്റ്റാലിൻ ഭരണകാലത്തെ സോവിയറ്റ് യൂണിയനിലേയും ചൈനയിലേയും പരാജയപ്പെട്ട സോഷ്യലിസ്റ്റ് മാതൃകകൾ മാത്രമായി ചർച്ച ചെയ്താൽ പോരെന്ന് ഇവർ പറയുന്നു. സ്വേച്ഛാധിപത്യ ഭരണകൂടങ്ങൾക്ക് മാതൃകയായി വർത്തിക്കുന്ന ഏറ്റവും മോശം ഭരണകൂടമായിരുന്നു ഈ രാജ്യങ്ങളിലേതെന്ന് തിരിച്ചറിയണമെന്നും ഇവർ കുറിപ്പിൽ പറയുന്നു. അതേസമയം പാർട്ടി അംഗത്വം രാജിവച്ചതിന് പിന്നാലെ ഇവർക്കെതിരെ രൂക്ഷമായ സൈബർ ആക്രമണമാണ് നടക്കുന്നത്.















