പത്തനംതിട്ട: റവന്യൂ സ്‌പെഷ്യൽ ഓഫീസായ റവന്യൂ റിക്കവറി ഓഫീസിലെ ജീവനക്കാർക്ക് കഴിഞ്ഞ രണ്ടുമാസമായി മുടങ്ങിയ ശമ്പളം ഉൾപ്പെടെയുള്ള ആനുകൂല്യങ്ങൾ നൽകണമെന്ന് ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാക്കി എൻജിഒ സംഘ്. പത്തനംതിട്ട ജില്ലാ കളക്ടറേറ്റിൽ എൻജിഒ സംഘ് പ്രവർത്തകരുടെ നേതൃത്വത്തിൽ ഉപരോധം സംഘടിപ്പിച്ചു.
ഓണക്കാലത്ത് ശമ്പളമില്ലാതെ ജീവനക്കാർ ദുരിതത്തിലാണെന്ന പ്ലക്കാർഡുകളുമായിട്ടായിരുന്നു പ്രതിഷേധം. കളക്ടറുടെ മുറിക്ക് മുൻപിൽ ഇവരെ പോലീസ് തടഞ്ഞു. ഓണം അഡ്വാൻസും ഉത്സവബത്തയും ബോണസും എല്ലാം ജീവനക്കാർക്ക് നഷ്ടപ്പെടുന്ന സ്ഥിതിയാണ്. ജില്ലാ കളക്ടർ അടിയന്തിരമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കാൻ വേണ്ട നടപടി സ്വീകരിക്കണമെന്ന് സമരം ഉദ്ഘാടനം ചെയ്ത സംസ്ഥാന ഡെപ്യൂട്ടി ജനറൽ സെക്രട്ടറി എസ് രാജേഷ് ആവശ്യപ്പെട്ടു. ഓണത്തിന് മുൻപ് അവശേഷിക്കുന്നത് രണ്ട് പ്രവൃത്തി ദിവസങ്ങൾ മാത്രമാണ്. അതിനുളളിൽ ജീവനക്കാരുടെ ശമ്പളം നൽകാനുളള നടപടി സ്വീകരിക്കണമെന്നും അദ്ദേഹം പറഞ്ഞു.
റവന്യൂ റിക്കവറി ഓഫീസുകളിലെ ജീവനക്കാരോട് സർക്കാർ ക്രൂരതയാണ് കാണിക്കുന്നതെന്നും ഇത് ആദ്യമായിട്ടല്ലെന്നും എസ് രാജേഷ് ചൂണ്ടിക്കാട്ടി. സാമ്പത്തിക വർഷാരംഭത്തിൽ പുതുക്കി നൽകേണ്ട തുടർച്ചാനുമതി മാസങ്ങൾ കഴിഞ്ഞിട്ടും പുതുക്കി നൽകാതെ വൈകിപ്പിക്കുന്ന കാരണത്താൽ ജീവനക്കാരുടെ ദൈനംദിന ജീവിത ചെലവുകളും, ജിപിഎഫ്, മെഡിസെപ്പ്, മറ്റ് ഇൻഷുറൻസ് പദ്ധതികൾ ഉൾപ്പെടെയുള്ള പ്രതിമാസ വിഹിതങ്ങളും വിവിധ വായ്പകളുടെ ബാധ്യതകളും യഥാസമയം അടയ്‌ക്കാൻ കഴിയാത്ത സ്ഥിതിയാണെന്നും എൻജിഒ സംഘ് ചൂണ്ടിക്കാട്ടി. ഓണം കഴിഞ്ഞാൽ ഓണം അഡ്വാൻസ് തുക നഷ്ടപ്പെട്ടുപോകുന്ന സാഹചര്യവുമാണ് നിലനിൽക്കുന്നതെന്ന് സംഘടനാ നേതാക്കൾ പറഞ്ഞു.
ജില്ലാ പ്രസിഡന്റ് എസ്. ഗിരീഷ് അധ്യക്ഷത വഹിച്ചു. ജില്ലാ സെക്രട്ടറി ജി.അനീഷ്, വൈസ് പ്രസിഡന്റുമാരായ കെ. ജി. അശോക് കുമാർ, പി. ആർ.രമേശ്, ജോയിന്റ് സെക്രട്ടറിമാരായ എൻജി. ഹരീന്ദ്രൻ,ഡി. ഡിജിൻ എന്നിവർ പ്രസംഗിച്ചു.
സ്‌പെഷൽ ഓഫീസുകളായ റവന്യൂ റിക്കവറി ഓഫീസുകൾക്ക് തുടർച്ചാനുമതി നൽകിയില്ലെന്നതിന്റെ പേരിലാണ് ശമ്പളം തടഞ്ഞുവെച്ചിരിക്കുന്നത്. സംസ്ഥാനത്തെ മൊത്തം റവന്യൂ റിക്കവറി ഓഫീസുകളിലും ഇതാണ് സ്ഥിതി. പത്തനംതിട്ടയിൽ മാത്രം 21 ജീവനക്കാരാണ് രണ്ട് മാസമായി ശമ്പളമില്ലാതെ പണിയെടുക്കുന്നത്. ഇവരുടെ തുടർച്ചാനുമതിയുമായി ബന്ധപ്പെട്ട രേഖകൾ ലാൻഡ് റവന്യൂ കമ്മീഷണറേറ്റിലേക്ക് അയച്ചെങ്കിലും അവിടെ ഫയൽ കുടങ്ങിക്കിടന്നതാണ് ശമ്പളവും ആനുകൂല്യങ്ങളും ഇല്ലാതാകാൻ കാരണം.















