തിരുവനന്തപുരം: വിഴിഞ്ഞം തുറമുഖ നിർമ്മാണം നിർത്തണമെന്നുള്ള ആവശ്യവുമായി ലത്തീൻ അതിരൂപത പുതിയ സമര പരിപാടികൾ ആസൂത്രണം ചെയ്യുന്നു. പദ്ധതിയ്‌ക്കെതിരെ ഉപവാസ സമരവുമായി മുന്നോട്ട് പോകാനാണ് തീരുമാനം. ആർച്ച് ബിഷപ്പ് തോമസ് ജെ.നെറ്റോയുടെ നേതൃത്വത്തിൽ ആറ് പേർ ഉപവാസമിരിക്കും. പാളയം ഇമാം വി.പി സുഹൈബ് മൗലവിയാണ് ഉപവാസസമരം ഉദ്ഘാടനം ചെയ്യുന്നത്. ചങ്ങനാശ്ശേരി അതിരൂപത സഹായമെത്രാൻ തോമസ് തറയിലും സമരവേദിയിലെത്തി പിന്തുണ അറിയിക്കും.
വരും ദിവസങ്ങളിൽ മറ്റ് വൈദികരും സന്യസ്തരും അൽമായരും ഉപവാസം ഇരിക്കുമെന്ന് ലത്തീൻ അതിരൂപത അറിയിക്കുന്നു. തങ്ങൾ മുന്നോട്ട് വെച്ച ആവശ്യങ്ങൾക്കെല്ലാം പരിഹാരമാകുന്നതുവരെ സമരം തുടരുമെന്നാണ് സഭയുടെ നിലപാട്. വിഴിഞ്ഞം തുറമുഖത്തിന്റെ നിർമ്മാണം തടഞ്ഞുള്ള ഒരു സമരവും പാടില്ല എന്ന ഹൈക്കോടതി ഉത്തരവ് ലത്തീൻ സഭയ്‌ക്കും സമരക്കാർക്കും തിരിച്ചടിയായിരുന്നു. വിഴിഞ്ഞം തുറമുഖ നിർമ്മാണത്തിന് പൊലീസ് സംരക്ഷണം നൽകാൻ കോടതി ഇടക്കാല ഉത്തരവ് ഇറക്കി. പോലീസിന് സംരക്ഷണം നൽകാനായില്ലെങ്കിൽ കേന്ദ്ര സേനയുടെ സഹായം തേടാമെന്നും ഹൈക്കോടതി വ്യക്തമാക്കുന്നു.
അതേസമയം, മത്സ്യത്തൊഴിലാളികളെ അണിനിർത്തി ലത്തീൻ അതിരൂപത നടത്തുന്ന സമരത്തിന് വിദേശ ധനസഹായം ലഭിക്കുന്നുതായി ആരോപണം ഉയരുന്നുണ്ട്. രാജ്യത്തിന്റെ മുന്നോട്ടുള്ള കുതിപ്പിന് ശക്തിയേകുന്ന വൻകിട പദ്ധതികൾ തടയുന്നത് കൃത്യമായ അജൻഡയുടെ ഭാഗമാണെന്ന് ആരോപണം ഉയരുന്നതിനിടെ സമരക്കാരെ തള്ളി മുഖ്യമന്ത്രി പിണറായി വിജയനും രംഗത്തു വന്നിരുന്നു. വിഴിഞ്ഞം പദ്ധതിയ്‌ക്കെതിരെയുള്ള സമരത്തിന്റെ പേരിൽ ചിലർ മനഃപൂർവ്വം സംഘർഷമുണ്ടാക്കാൻ ശ്രമിക്കുകയാണെന്നും രാഷ്‌ട്രീയ ലക്ഷ്യത്തോടെയാണ് ഇത്തരം സംഘർഷങ്ങളെന്നുമാണ് മുഖ്യമന്ത്രി ചൂണ്ടിക്കാണിച്ചത്.
Comments