മുംബൈ: രാജ്യത്തെ മുൻനിര വ്യവസായികളിൽ ഒരാളും ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാനുമായിരുന്ന സൈറസ് മിസ്ത്രിയുടെ അപകടമരണത്തിന് പിന്നാലെ പ്രതിജ്ഞയെടുത്ത് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര. കാറിന്റെ പിൻസീറ്റിൽ ഇരിക്കുമ്പോഴും ഇനി താൻ സീറ്റ് ബെൽറ്റ് ധരിക്കുമെന്നാണ് ആനന്ദ് മഹീന്ദ്ര ഉറപ്പ് നൽകിയത്. സൈറസ് മിസ്ത്രിയുടെ മരണവുമായി ബന്ധപ്പെട്ട വാർത്ത പങ്കുെവെച്ചു കൊണ്ടാണ് ട്വിറ്ററിലൂടെ മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ഇക്കാര്യം വ്യക്തമാക്കിയത്.
“കാറിന്റെ പിൻസീറ്റിലിരിക്കുമ്പോഴും എപ്പോഴും സീറ്റ് ബെൽറ്റ് ധരിക്കാൻ ഞാൻ തീരുമാനിക്കുന്നു. കൂടാതെ ആ പ്രതിജ്ഞയെടുക്കാൻ എല്ലാവരോടും ഞാൻ അഭ്യർത്ഥിക്കുകയാണ്. നമ്മൾ എല്ലാവരും നമ്മുടെ കുടുംബത്തോട് കടപ്പെട്ടിരിക്കുന്നു” എന്നാണ് മഹീന്ദ്ര ഗ്രൂപ്പ് ചെയർമാൻ ആനന്ദ് മഹീന്ദ്ര ട്വിറ്ററിൽ കുറിച്ചത്.
ഗുജറാത്തിലെ ഉദ്‌വാഡയിൽ നിന്ന് മുംബൈയിലേക്കുള്ള യാത്രയ്‌ക്കിടെയാണ് സൈറസ് മിസ്ത്രി കാർ അപകടത്തിൽ മരണപ്പെട്ടത്. അനാഹിത പണ്ടോൾ, സഹോദരൻ ജഹാംഗീർ പണ്ടോൾ എന്നിവർക്കൊപ്പമാണ് അദ്ദേഹം യാത്ര ചെയ്തത്. കാർ അമിത വേഗതയിലായിരുന്നുവെന്നും മറ്റൊരു വാഹനത്തെ മറികടക്കുന്നതിനിടെ നിയന്ത്രണം നഷ്ടപ്പെട്ട് റോഡിലെ ഡിവൈഡറിൽ ഇടിക്കുകയായിരുന്നുവെന്നും ഉദ്യോഗസ്ഥർ വിലയിരുത്തുന്നു. വാഹനം ഓടിച്ചിരുന്നത് അനാഹിത പണ്ടോളാണ്. പിൻസീറ്റിൽ ഇരുന്നിരുന്ന സൈറസ് മിസ്ത്രിയും ജഹാംഗീർ പണ്ടോളും സീറ്റ് ബെൽറ്റ് ധരിച്ചിരുന്നില്ല. അതിനാലാണ് അപകടസമയത്ത് എയർബാഗുകൾ തുറക്കാതിരുന്നതെന്നും അധികൃതർ പറയുന്നു.
Comments