ഇടുക്കി : മാങ്കുളത്ത് കൃഷിയിടത്തിൽ വെച്ച് തന്നെ ആക്രമിച്ച പുലിയെ വെട്ടിക്കൊന്ന ഗോപാലനെ കർഷക വീരശ്രീ അവാർഡ് നൽകി ആദരിക്കും. രാഷ്‌ട്രീയ കിസാൻ മഹാസംഘ് സംസ്ഥാനകമ്മിറ്റിയുടേതാണ് തീരുമാനം. പുലിയുടെ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഗോപാലൻ അടിമാലി താലൂക്ക് ആശുപത്രിയിൽ ചികിത്സയിലാണ്. ഇദ്ദേഹത്തിന് എല്ലാ സഹായങ്ങളും നൽകാനും തീരുമാനമായിട്ടുണ്ട്. ഗോപാലന് വനംവകുപ്പ് 5000 രൂപ സഹായധനം നൽകിയിട്ടുണ്ട്.
കഴിഞ്ഞ ദിവസമാണ് ചിക്കണംകുടി സ്വദേശിയായ ഗോപാലന് നേരെ പുലി ആക്രമണം നടത്തിയത്. ഇതിനിടെ പ്രാണരക്ഷാർത്ഥം ഇയാൾ പുലിയെ വാക്കത്തി കൊണ്ട് വെട്ടിവീഴ്‌ത്തി. പുലിയുടെ മൃതദേഹം പരിശോധിച്ചതിൽ തലയ്‌ക്കേറ്റ ക്ഷതമാണ് മരണകാരണം എന്ന് വ്യക്തമായി. പത്ത് വയസ്സുള്ള പെൺപുലിയാണ് ചത്തത്. 40 കിലോ ഭാരമുണ്ട്. പ്രായമായതിനാൽ പല്ലുകൾ കൊഴിഞ്ഞ് പോയിരുന്നു. ദേശീയ കടുവനിർണയസമിതിയുടെ നേതൃത്വത്തിലായിരുന്നു മൃതദേഹപരിശോധന. തുടർന്ന് ജഡം മാങ്കുളം റേഞ്ച് ഓഫീസിന് സമീപം ദഹിപ്പിച്ചു.
സ്വന്തം ജീവൻ രക്ഷിക്കാൻ വേണ്ടി പുലിയെ കൊന്നത് കാരണം ഗോപാലനെതിരെ വനംവകുപ്പ് കേസെടുത്തിട്ടില്ല. വനാതിർത്തികളിൽ താമസിക്കുന്നവർക്ക് വനംവകുപ്പ് ബോധവത്കരണ ക്ലാസ് നൽകാനാണ് തീരുമാനം. വന്യമൃഗങ്ങളുടെ സ്വഭാവം, നാട്ടിലിറങ്ങാനുള്ള കാരണം, രക്ഷനേടുന്നതിനുള്ള മാർഗങ്ങൾ, മുൻകരുതൽ എന്നിവയാണ് പഠിപ്പിക്കുക. ആദ്യക്ലാസ് ഓണത്തിനുശേഷം മാങ്കുളം ആറാംമൈലിൽ നടത്തും.
Comments