ന്യൂഡൽഹി: തലയക്കേറ്റ ഗുരുതരമായ പരിക്കും ആന്തരിക അവയവങ്ങൾക്കുണ്ടായ ക്ഷതവുമാണ് ടാറ്റ ഗ്രൂപ്പ് മുൻ ചെയർമാൻ സൈറസ് മിസ്ത്രിയുടെയും സുഹൃത്ത് ജഹാംഗീർ പണ്ടോളിന്റെയും മരണത്തിന് കാരണമായതെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട്. പാൽഘറിലെ ജെജെ ആശുപത്രിയിലാണ് ഇരുവരുടേയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടം ചെയ്തത്.
സൈറസ് മിസ്ത്രിയുടെ തലയിൽ ഗുരുതര ക്ഷതം ഏറ്റതായി റിപ്പോർട്ടിൽ പറയുന്നു. ഇത് കടുത്ത രക്തസ്രാവത്തിന് കാരണമായി. നെഞ്ചിലും തുടയിലും കഴുത്തിലുമെല്ലാം ഒന്നിലധികം ഒടിവുകൾ സംഭവിച്ചിട്ടുണ്ട്. അപകടസമയത്ത് വലിയ കുലുക്കം ഉണ്ടായിട്ടുണ്ടാകാമെന്നും, നിലവിൽ ശരീരത്തിലെ പരിക്കുകൾ അതാണ് സൂചിപ്പിക്കുന്നതെന്നും ഡോക്ടർമാർ പറയുന്നു.
ജഹാംഗീറിന്റെ ശരീരത്തിലും സമാനമായ രീതിയിലുള്ള ഒടിവുകളും ചതവുകളും സംഭവിച്ചിട്ടുണ്ട്. നെഞ്ചിലും തലയിലും കൈകാലുകളിലും ഗുരുതരമായ പരിക്ക് ഏറ്റിട്ടുണ്ട്. അതേസമയം ഇവരുടെ ശരീരത്തിൽ മദ്യത്തിന്റെ അംശമുണ്ടോ എന്ന് കണ്ടെത്തുന്നതിനായി ആന്തരികാവയവങ്ങളുടെ സാമ്പിളുകൾ കലിനയിലെ ഫൊറൻസിക് സയൻസ് ലബോറട്ടറിയിലേക്ക് അയക്കുമെന്ന് അധികൃതർ വ്യക്തമാക്കിയിട്ടുണ്ട്.
ഞായറാഴ്ച മുംബൈ-അഹമ്മദാബാദ് ദേശീയ പാതയിലുണ്ടായ കാർ അപകടത്തിലാണ് സൈറസ് മിസ്ത്രിയും ജഹാംഗീർ പണ്ടോളും കൊല്ലപ്പെടുന്നത്. അപകടസമയം വാഹനത്തിന്റെ പിൻസീറ്റിലാണ് ഇരുവരും ഇരുന്നിരുന്നത്. കാർ അപകടം നടന്ന സ്ഥലത്തും ഫൊറൻസിക് സംഘം പരിശോധന നടത്തും.
Comments