ദുബായ്: ഓഹരിയുടെ 20 ശതമാനവും വിൽക്കാൻ ഒരുങ്ങി
ദുബായ് എമിറേറ്റിലെ ടോൾ കമ്പനിയായ സാലിക്. 150 കോടി ഓഹരികളാണ് ഇത്തരത്തിൽ വിൽപ്പ നക്ക് വെക്കുന്നത്. സെപ്തംബർ 13 മുതൽ 20 വരെയാണ് വിൽപ്പന നടക്കുക. സാലിക്കിന്റെ ടോൾ ഗേറ്റ് ചാർജുകൾ വർധിപ്പിച്ചേക്കുമെന്നും റിപ്പോർട്ടുണ്ട്.
ഓഹരി വില വിൽപ്പനക്കുമുമ്പ് പ്രസിദ്ധീകരിക്കും. കമ്പനിയുടെ 80 ശതമാനം സർക്കാർ നിയന്ത്രണത്തിൽ നിലനിർത്തുമെന്നും അധികൃതർ വ്യക്തമാക്കി. സെപ്തംബർ 29ന് സാലിക് ദുബായ് ഫിനാൻഷ്യൽ മാർക്കറ്റിൽ ലിസ്റ്റ് ചെയ്യുമെന്നും പ്രതീക്ഷിക്കപ്പെടുന്നു. ഫിനാൻഷ്യൽ മാർക്കറ്റിന്റെ വലിപ്പം വർധിപ്പിക്കുന്നതിനായി സർക്കാർ ഉടമസ്ഥതയിലുള്ള 10 കമ്പനികളെ ഓഹരി വിപണിയിൽ ലിസ്റ്റ് ചെയ്യുമെന്ന് കഴിഞ്ഞ നവംബറിൽ ദുബായ് പ്രഖ്യാപിച്ചിരുന്നു. മാർച്ചിൽ ദുബായ് ജല, വൈദ്യുതി വകുപ്പായ ‘ദേവ’ ഐ.പി.ഒയിലൂടെ 22.41 ബില്യൺ ദിർഹം സമാഹരിച്ചിരുന്നു. 8.50 ബില്യൺ ഷെയറുകളാണ് ‘ദേവ’ വിറ്റത്. ‘ദേവ’യുടെ ഷെയറുകൾ സ്വന്തമാക്കുന്നതിന് വലിയ പ്രതികരണം ദൃശ്യമായതിനെത്തുടർന്ന് ഐ.പി.ഒ 17 ശതമാനം ഉയർത്തിയിരുന്നു. ബാക്കി 83 ശതമാനം ഷെയറും ദുബായ് സർക്കാർ ഉടമസ്ഥതയിലാണുള്ളത്.
സമാനമായി ആവശ്യക്കാർ ഏറെ ‘സാലിക്കി’നും ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഓഹരി വിൽപനക്കുമുമ്പ് ജൂണിൽ 99 വർഷത്തെ കാലാവധിയോടെ സാലിക് പബ്ലിക് ജോയൻറ് സ്റ്റോക്ക് കമ്പനിയായി മാറിയിരുന്നു. എമിറേറ്റിൽ എട്ട് ടോൾ ഗേറ്റുകളാണ് കമ്പനി നടത്തുന്നത്. നിലവിൽ ഓരോ ടോൾ ഗേറ്റ് കടന്നുപോകാനും നാലുദിർഹമാണ് നിരക്ക്. നിലവിലുള്ള എട്ട് ടോൾ ഗേറ്റുകൾ കൂടാതെ കൂടുതൽ ഗേറ്റുകൾ നിർമിക്കുന്നതും പരിഗണനയിലുണ്ട്.
Comments