കണ്ണൂർ : വീട്ടമ്മയുടെ കൈപ്പത്തി തെരുവുനായ കടിച്ചെടുത്തു. കണ്ണാടിപ്പറമ്പിലാണ് വീട്ടുമുറ്റത്ത് നിന്ന സ്ത്രീയെ നായ ആക്രമിച്ചത്. രക്ഷപ്പെടാൻ ശ്രമിക്കുന്നതിനിടെ കൈപ്പത്തിയിൽ നായ കടിക്കുകയായിരുന്നു. കൂടാതെ ആക്രമണത്തിൽ പ്രദേശത്തെ ഏട്ട് പേർക്കും കടിയേറ്റു.
പെട്ടന്ന് കുരച്ച് കൊണ്ട് നായ സമീപത്തേക്ക് എത്തുകയായിരുന്നു. പ്രതിരോധിച്ചില്ലായിരുന്നുവെങ്കിൽ മുഖത്ത് കടിയേൽക്കുമായിരുന്നു. സഹിക്കാനാകാത്ത വേദനയാണ് അനുഭവപ്പെടുന്നതെന്നും നായയുടെ കടിയേറ്റ വീട്ടമ്മ പറയുന്നു. അതേസമയം വളർത്തു മൃഗങ്ങളെയടക്കം തെരുവുനായ്‌ക്കൾ ആക്രമിക്കുകയാണെന്ന് പ്രദേശവാസികളും പറയുന്നു.
സംസ്ഥാനത്ത് ഒരോ ദിവസം കഴിയും തോറും തെരുവുനായകളുടെ ആക്രമണം പെരുകുകയാണ്. കഴിഞ്ഞ ദിവസം തിരുവനന്തപുരം കട്ടാക്കടയിൽ മാത്രം മൂന്ന് കുട്ടികൾ ഉൾപ്പടെ നാല് പേർക്കാണ് തെരുവുനായയുടെ കടിയേറ്റത്.ആമച്ചൽ, പ്ലാവൂർ എന്നീ സ്ഥലങ്ങളിലാണ് തെരുവുനായയുടെ ആക്രമണമുണ്ടായത്. ആമച്ചൽ ബസ് സ്റ്റോപ്പിൽ ബസ് കാത്ത് നിൽക്കുകയായിരുന്ന രണ്ട് കുട്ടികൾക്കും ബസിൽ നിന്ന് ഇറങ്ങിയ കുട്ടിക്കും കടിയേറ്റു. ഇവരെ കടിച്ച ശേഷം ഓടിപ്പോയ നായ ഒരു യുവതിയെയും ആക്രമിച്ചു.
എറണാകുളത്ത് ഡ്യൂട്ടിക്കിടെ ആലങ്ങാട് പോലീസ് സ്റ്റേഷനിലെ എസ്ഐ രതീഷ് ബാബുവിന് വളർത്തുനായയുടെ കടിയേറ്റു. ആലുവ നെടുവന്നൂരിൽ രണ്ട് പേരെ കടിച്ച നായ ചത്തു.
Comments