ലണ്ടൻ: എലിസബത്ത് രാജ്ഞിയുടെ വിയോഗത്തെ തുടർന്ന്, ചാൾസ് മൂന്നാമനെ ബ്രിട്ടീഷ് രാജാവായി പ്രഖ്യാപിച്ചു. വലിയ ഉത്തരവാദിത്തമാണ് തന്നെ ഏൽപ്പിച്ചിരിക്കുന്നതെന്നും, അമ്മയുടെ പാത പിന്തുടർന്ന് ജീവിതാവസാനം വരെ രാജ്യത്തെ സേവിക്കുമെന്നും സിംഹാസനാവകാശിയായി പ്രഖ്യാപിക്കപ്പെട്ട ശേഷം നടത്തിയ അഭിസംബോധനയിൽ ചാൾസ് മൂന്നാമൻ പറഞ്ഞു. കുടുംബത്തോടും രാജ്യത്തോടുമുള്ള സ്നേഹവും ആദരവും തന്നെ പഠിപ്പിച്ചത് തന്റെ പ്രിയപ്പെട്ട അമ്മയാണെന്നും അദ്ദേഹം വ്യക്തമാക്കി.
ഷേക്സ്പിയർ നാടകമായ ഹാമ്ലെറ്റിലെ വരികൾ സ്ഥാനാരോഹണ ചടങ്ങിൽ ചാൾസ് മൂന്നാമൻ ഉദ്ധരിച്ചു. ഭാവിയിലേക്ക് നന്മയുടെ മാലാഖമാർ വഴികാട്ടും. രാജ്യത്തിന്റെ അന്തസ്സും ഭരണഘടനാ തത്വങ്ങളും അനുസരിച്ച് ദൈവം അനുവദിക്കുന്ന കാലത്തോളം ചുമതലകൾ നിറവേറ്റുമെന്നും ചാൾസ് മൂന്നാമൻ പറഞ്ഞു.
തന്റെ മൂത്ത മകൻ വില്ല്യമായിരിക്കും വെയിൽസിലെ യുവരാജാവെന്ന് ചാൾസ് മൂന്നാമൻ അറിയിച്ചു. കാമിലയായിരിക്കും പുതിയ ബ്രിട്ടീഷ് രാജ്ഞി. വില്ല്യമിന്റെ ഭാര്യ കെയ്റ്റ് ആയിരിക്കും വെയിൽസിലെ യുവരാജ്ഞി.
എഴുപത് വർഷം ബ്രിട്ടീഷ് ഭരണാധികാരിയായി വാണ ശേഷമാണ് എലിസബത്ത് രാജ്ഞി വിടവാങ്ങിയത്. ചാൾസ് മൂന്നാമനെ രാജാവായി അവരോധിക്കുന്ന ചടങ്ങിൽ, രാജ്ഞിയെ പുരോഹിതന്മാർ പ്രത്യേകം അനുസ്മരിച്ചു.
Comments