ബെംഗളൂരു: കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി നയിക്കുന്ന ‘ഭാരത് ജോഡോ യാത്ര’യെ വിമർശിച്ച് കേന്ദ്രമന്ത്രി സ്മൃതി ഇറാനി. പ്രതിപക്ഷ പാർട്ടിക്ക് ഇത്തരമൊരു പ്രചാരണവുമായി ഇറങ്ങേണ്ടി വന്നതിന് ആധാരമായ ഇന്ത്യയുടെ ഐക്യത്തിന് കോട്ടം വരുത്തിയത് ആരാണെന്ന് കോൺഗ്രസ് വ്യക്തമാക്കണമെന്ന് സ്മൃതി ഇറാനി പറഞ്ഞു. കോൺഗ്രസ് നേതാവ് കനയ്യ കുമാറിനെ പരോക്ഷമായി പരാമർശിച്ചുകൊണ്ടാണ് കേന്ദ്രമന്ത്രി കോൺഗ്രസിനെയും രാഹുൽ ഗാന്ധിയേയും കടന്നാക്രമിച്ചത്. ഇന്ത്യ വിരുദ്ധ മുദ്രാവാക്യങ്ങൾ വിളിക്കുന്ന ആളുകളെ കൂട്ടത്തിൽ കൂട്ടിയ പാർട്ടിയാണ് ഇന്ത്യയെ ഒന്നിപ്പിക്കാൻ യാത്ര നടത്തുന്നതെന്നും സമൃതി ഇറാനി ചൂണ്ടിക്കാണിച്ചു.
ഇന്ത്യയെ ഒന്നിപ്പിക്കാനുള്ള പാതയിലാണ് രാഹുൽ ഗാന്ധി, എന്നാൽ ആരാണ് ഇന്ത്യയെ തകർക്കാൻ ധൈര്യം കാണിച്ചത്. ആദ്യം അതിന് ഒരു ഉത്തരം നൽകിയിട്ട് യാത്ര നടത്തണം. ‘ഭാരത് തേരേ തുക്ഡെ ഹോംഗേ, ഇൻഷാ അല്ലാഹ്’ എന്ന മുദ്രാവാക്യം വിളിച്ച ഒരാളെ പാർട്ടിയിൽ ചേർത്തിട്ട് ഇന്ത്യയ്ക്ക് വേണ്ടി യാത്ര നടത്തുന്നു എന്നത് അപഹാസ്യമാണ്. മഹാരാഷ്ട്രയിൽ തങ്ങളുടെ ഭരണകാലത്ത് മുംബൈ സ്ഫോടനക്കേസിലെ ഭീകരൻ യാക്കൂബ് മേമന്റെ ശവക്കുഴി മാർബിൾ ടൈലുകൾ കൊണ്ട് മനോഹരമാക്കാൻ അനുവദിച്ചവരാണ് കോൺഗ്രസുകാരെന്നും സമൃതി ഇറാനി പറഞ്ഞു. കർണാടകയിലെ ബിജെപി ഭരണത്തിന്റെ മൂന്ന് വിജയ വർഷങ്ങൾ ആഘോഷിക്കുന്നതിന്റെ ഭാഗമായി സംഘടിപ്പിച്ച ‘ജന സ്പന്ദന’ പരിപാടിയുടെ സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു കേന്ദ്രമന്ത്രി.
ഇന്ത്യയ്ക്കെതിരെയാണ് രാഹുൽ ഗാന്ധിയുടെ യുദ്ധം. അധികാരത്തോടുള്ള അദ്ദേഹത്തിന്റെ ദാഹം ഞെട്ടിപ്പിക്കുന്നതാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ നേതൃത്വത്തിൽ കേന്ദ്രസർക്കാർ കൊറോണ മഹാമാരിക്കെതിരെ പോരാടുകയും തദ്ദേശീയമായ വാക്സിൻ വികസിപ്പിക്കുകയും ചെയ്തു. എന്നാൽ ആ വാക്സിൻ ഉപയോഗിക്കരുതെന്ന് പറഞ്ഞ് നുണകൾ പ്രചരിപ്പിച്ച പാർട്ടിയാണ് കോൺഗ്രസ്. ഇന്ത്യയുടെ പരമോന്നത പദവി വഹിക്കുന്ന ആദ്യത്തെ ഗോത്രവർഗക്കാരിയായ രാഷ്ട്രപതി ദ്രൗപതി മുർമ്മുവിനെതിരെ അപകീർത്തികരമായ പരാമർശങ്ങൾ നടത്തിയവരാണ് കോൺഗ്രസ് അനുയായികൾ. ഇപ്പോൾ, നേതാജി സുഭാഷ് ചന്ദ്രബോസിന്റെ പ്രതിമ ന്യൂഡൽഹിയിലെ ‘കർത്തവ്യ പഥിൽ ഉദ്ഘാടനം ചെയ്തതും കോൺഗ്രസിന് ദഹിച്ചിട്ടില്ലെന്നും സമൃതി ഇറാനി ആരോപിച്ചു.
Comments