തൃശൂർ : രണ്ട് വർഷത്തെ ഇടവേളയ്ക്ക് ശേഷം തൃശൂരിൽ വീണ്ടും പുലികൾ ഇറങ്ങി. പൂങ്കുന്നം, കാനാട്ടുകര, അയ്യന്തോൾ, വിയ്യൂർ സെന്റർ, ശക്തൻ പുലികളി സംഘം എന്നീ ടീമുകളാണ് ഇത്തവണ വേഷം കെട്ടിയാടിയത്. കൊറോണ മഹാമാരിക്ക് ശേഷമുളള ആദ്യത്തെ പുലികളിയായതിനാൽ, പുലികളെ വരവേൽക്കാൻ ആയിരങ്ങൾ അണിനിരന്നു.
നാല് മണിയോടെ മടയിൽ നിന്നിറങ്ങിയ പുലികൾ എംജി റോഡ്, സ്വരാജ് റൗണ്ട്, ബിനി ജംഗ്ഷൻ, എംഒ റോഡ് എന്നിവിടങ്ങളിൽ നിറഞ്ഞാടി. ഒരു സംഘത്തിൽ 35 മുതൽ 51 വരെ പുലികളുണ്ടായിരുന്നു. 250 ലേറെ കലാകാരന്മാർ പുലിവേഷത്തിൽ നിറഞ്ഞാടി. വീറും വാശിയും കുറയാത്ത ചുവടുവെയ്പ്പുകൾ. വിജയികളെ മറ്റൊരു ദിവസമാണ് പ്രഖ്യാപിക്കുക.
നാലോണനാളായ ഇന്ന് പുലർച്ചെ തന്നെ പുലികളിയുടെ ഒരുക്കങ്ങൾ ആരംഭിച്ചിരുന്നു. പുലികളി സംഘങ്ങളുടെ പുലിമടകളിൽ മെയ്യെഴുത്ത് അഞ്ച് മണി മുതൽ ആരംഭിച്ചു. നേരത്തെ ഇരുപത്തിയൊന്ന് സംഘങ്ങൾ വരെ പുലികളിക്കുണ്ടായിരുന്നു. ഇക്കുറി സാമ്പത്തിക പ്രതിസന്ധി കാരണം അത് അഞ്ചായി ചുരുങ്ങി.
എന്നാൽ പുലികളി കാണാൻ എത്തുന്നവരുടെ എണ്ണത്തിൽ കുറവുണ്ടായില്ല. തൃശൂരിലെ പൂരപ്രേമികൾ പുലികളെ വരവേറ്റുകൊണ്ട് എല്ലാത്തിനും മുന്നിൽ തന്നെയുണ്ടായിരുന്നു.
Comments