ന്യൂഡൽഹി : വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് വിലക്കിയതിനെതിരായ ഹർജിയിൽ വാദം ഇന്ന് തുടരും. കർണാടകയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഏർപ്പെടുത്തിയ വിലക്കിനെതിരെ സുപ്രീം കോടതിയിൽ സമർപ്പിച്ചിരിക്കുന്ന ഹർജിയിലാണ് വാദം ഇന്ന് തുടരുന്നത്. ഹിജാബിനെ സിഖ് വിഭാഗം അണിയുന്ന തലപ്പാവുമായി താരതമ്യം ചെയ്യാനാവില്ലെന്ന് ജസ്റ്റിസ് ഹേമന്ദ് ഗുപ്ത അദ്ധ്യക്ഷനായ ബഞ്ച് വാദിച്ചിരുന്നു. കഴിഞ്ഞയാഴ്ച കേസ് പരിഗണിക്കവെയാണ് ബെഞ്ച് ഇത്തരത്തിലൊരു നിരീക്ഷണം നടത്തിയത്.
ഹിജാബ് ധരിക്കുന്നത് മതാചാരത്തിന്റെ ഭാഗമാണ്. ഇത് കേരള ഹൈക്കോടതിയും മദ്രാസ് ഹൈക്കോടതിയും അംഗീകരിച്ചിട്ടുണ്ടെന്ന് ഹർജിക്കാരുടെ അഭിഭാഷകൻ ദേവദത്ത് കാമത്ത് വാദിച്ചു. നിലവിൽ ഈ രണ്ട് ഹൈക്കോടതി നിലപാടുകൾക്കെതിരാണ് കർണ്ണാടക ഹൈക്കോടതി എടുത്ത സമീപനമെന്നും കാമത്ത് ചൂണ്ടിക്കാട്ടിയിരുന്നു. യൂണിഫോം നിശ്ചയിക്കുന്ന കോളേജ് വികസനസമിതിയിൽ എംഎൽഎമാരെ ഉൾപ്പെടുത്തിയ സർക്കാർ ഉത്തരവിനെയും ഹർജിക്കാർ എതിർത്തിരുന്നു.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ ഹിജാബ് അവിഭാജ്യ ഘടകമല്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ഹിജാബ് നിരോധനത്തിനെതിരായ ഹർജി കർണ്ണാടക ഹൈക്കോടതി തള്ളിയത്. ചീഫ് ജസ്റ്റിസ് ഋതു രാജ് അവസ്തി, ജസ്റ്റിസ് കൃഷ്ണ എസ് ദീക്ഷിത്, ജസ്റ്റിസ് ജെ എം ഖാസി എന്നിവരടങ്ങുന്ന വിശാല ബെഞ്ചാണ് വിധി പറഞ്ഞത്.നിർബന്ധിത മതാചാരത്തിന്റെ ഭാഗമല്ല ഹിജാബെന്നും യൂണിഫോമിനെ മതാചാരത്തിന്റെ ഭാഗമായി എതിർക്കാനാകില്ലെന്നും കോടതി വിലയിരുത്തി. ഹിജാബ് നിരോധനം മതാചാരത്തിന്റെ ഭാഗമാണെന്നോ ഭരണഘടന ഉറപ്പ് നൽകുന്ന സംരക്ഷണത്തിന്റെ ലംഘനമാണെന്നോ കോടതിയ്‌ക്ക് ഇപ്പോൾ വിലയിരുത്താൻ കഴിയുന്നില്ല എന്നും ബെഞ്ച് വ്യക്തമാക്കിയിരുന്നു.
കർണാടകയിലെ വിദ്യാർത്ഥിനികളാണ് വിദ്യഭ്യാസ സ്ഥാപനങ്ങളുടെ നിലപാടിനെതിരെ ഹർജി നൽകിയിരുന്നത്. ഹിജാബ് ധരിക്കുക എന്നത് മൗലികാവാകാശങ്ങളുടെ ഭാഗമാണെന്ന് ചൂണ്ടികാണിച്ചായിരുന്നു ഹർജി. ഈ ഹർജിയാണ് കർണാടക ഹൈക്കോടതി തള്ളിയത്.
Comments