തിരുവനന്തപുരം: സംസ്ഥാനം നേരിടുന്ന തെരുവുനായ ശല്യം നേരിടാൻ വിപുലമായ പദ്ധതികൾ ആവിഷ്‌കരിച്ചതായി മന്ത്രി എംബി രാജേഷ്. ബ്ലോക്ക് തലത്തിൽ ആരംഭിക്കാനിരുന്ന ഷെൽട്ടർ ഹോമുകൾ പഞ്ചായത്ത് തലത്തിലേക്ക് വ്യാപിപ്പിക്കുമെന്നും അക്രമികളായ നായകളെ കൊല്ലാൻ കോടതിയുടെ അനുമതി തേടുമെന്നും മന്ത്രി പറഞ്ഞു. വാക്‌സിനേഷനും വ്യാപകമാക്കും.
സ്‌കൂളുകൾക്ക് സമീപ പ്രദേശങ്ങളിൽ വാക്‌സിനേഷൻ ഡ്രൈവിന് ശ്രദ്ധ നൽകും. സ്‌കൂൾ കുട്ടികളിൽ ബോധവൽക്കരണത്തിനുളള പരിപാടികൾ ആരംഭിക്കും. പലപ്പോഴും അങ്ങോട്ടുളള പെരുമാറ്റവും തെരുവുനായകളുടെ അക്രമത്തിന് കാരണമാകുന്ന സാഹചര്യത്തിലാണിതെന്ന് എംബി രാജേഷ് പറഞ്ഞു. നായകളെ തെരുവുകളിൽ നിന്ന് മാറ്റാനാണ് ഷെൽട്ടർ ഹോമുകൾ ഏർപ്പെടുത്തുക. 100 ശതമാനം നായകളെ തെരുവിൽ നിന്ന് ഉടനെ മാറ്റുക പ്രായോഗികമല്ല. അതുകൊണ്ടാണ് വാക്‌സിനേഷനും പ്രാധാന്യം നൽകാൻ ഒരുങ്ങുന്നതെന്നും മന്ത്രി വിശദീകരിച്ചു.
തെരുവിൽ ജീവിക്കുന്ന ആളുകളോട് ഇണങ്ങി കഴിയുന്ന നായകളെ വാക്‌സിനേഷന് കൊണ്ടു വരുന്നവർക്ക് 500 രൂപ നൽകും. വാക്‌സിൻ ഭക്ഷണത്തിൽ ഉൾപ്പെടുത്തി നൽകുന്നതും പരിഗണിക്കും. ഗോവയിലും ചണ്ഡിഗഢിലുമൊക്കെ ഈ രീതി വിജയിച്ചതായി വിദഗ്ധർ ചൂണ്ടിക്കാട്ടിയതായി മന്ത്രി പറഞ്ഞു. പ്രാദേശിക തലത്തിൽ ഹോട്ട് സ്‌പോട്ടുകൾ ഐഡന്റിഫൈ ചെയ്ത് വാക്‌സിനേഷന് പ്രത്യേക ശ്രദ്ധ നൽകും. ആവശ്യമായ വാക്‌സിനുകൾ എമർജൻസി പർച്ചേസ് നടത്താൻ മൃഗസംരക്ഷണ വകുപ്പ് തീരുമാനിച്ചതായും മന്ത്രി പറഞ്ഞു.
എങ്ങനെയാണോ കൊറോണ മഹാമാരിയെ നേരിട്ടത് അതേപോലെ പ്രശ്‌നം നേരിടണം. എംഎൽഎമാരുടെ നേതൃത്വത്തിൽ കൊറോണക്കാലത്ത് രൂപീകരിച്ച സന്നദ്ധസേനയിൽ നിന്ന് താൽപര്യമുളളവർക്കും കുടുംബശ്രീയിൽ നിന്നുളളവർക്കും പരിശീലനം നൽകും. വെറ്റിറിനറി സർവ്വകലാശാലയുടെ പരിശീലനമാണ് ഇവർക്ക് നൽകുക. ഇത് സെപ്തംബർ മാസം തന്നെ ഉറപ്പാക്കും. ഒൻപത് ദിവസമാണ് പരിശീലനം. ഇതിന് ശേഷം ഇവരെ വാക്‌സിനേഷനായി ഇറക്കും.
ഒഴിഞ്ഞു കിടക്കുന്ന സ്ഥലങ്ങൾ കണ്ടെത്തിയായിരിക്കും ഷെൽട്ടറുകൾ ആരംഭിക്കുക.
കടിയേറ്റാലും അപകടകരമായ സാഹചര്യത്തിലേക്ക് എത്താതിരിക്കാനാണ് വാക്‌സിനേഷൻ വിപുലമാക്കുന്നത്. ബ്ലാക്ക് പഞ്ചായത്തുകൾ, മുൻസിപ്പാലിറ്റി, കോർപ്പറേഷൻ എന്നിവയ്‌ക്ക് വാക്‌സിനേഷനായി പ്രത്യേകം വാഹനം ഏർപ്പെടുത്താൻ അനുമതി നൽകും.
വാക്‌സിൻ നൽകിയ നായകളെ ഐഡന്റിഫൈ ചെയ്യാനുളള സംവിധാനം ഏർപ്പെടുത്തും. മൈക്രോ ചിപ്പോ സ്േ്രപ പെയിന്റിങ്ങോ ഇതിനായി ഉപയോഗിക്കും.















