13 അടി നീളമുള്ള ഭീമൻ കണവയുടെ ശവം കരയ്‌ക്കടിഞ്ഞു. ന്യൂസിലൻഡിലെ ഗോൾഡൻ ബേയിലാണ് ഈ ജീവിയുടെ ജഡം കണ്ടെത്തിയത്. ബീച്ചിൽ വിനോദ സഞ്ചാരത്തിനെത്തിയ ആളുകളാണ് ഇതിനെ ആദ്യം കണ്ടത്.
ടൂർ ഗൈഡായ ആന്റൺ ഡൊണാൾഡ് സൺ ആണ് ഭീമൻ കണവയുടെ ചിത്രങ്ങൾ സമൂഹമാദ്ധ്യമങ്ങളിൽ പങ്കുവെച്ചത്. ആഴക്കടലിന്റെ യഥാർത്ഥ നിഗൂഢതകളിൽ ഒന്നിനെ നേരിട്ട് കാണാൻ വിനോദസഞ്ചാരികൾക്ക് സാധിച്ചെന്ന് അദ്ദേഹം പറഞ്ഞു. ജീവിതത്തിൽ ഒരിക്കൽ മാത്രം ലഭിക്കുന്ന അവസരമാണിതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.
മൂന്ന് ഹൃദയങ്ങളുള്ള, മാംസം കീറിയെടുക്കാൻ സാധിക്കുന്ന തരത്തിൽ ചുണ്ടുള്ള മൃഗങ്ങളിൽ ഏറ്റവും വലിയ ജീവിയായ – ഭീമൻ കണവ. കടലിന്റെ അടിത്തട്ടിൽ താമസിക്കുന്ന ജീവിയെ കടൽ തീരത്ത് ചത്ത നിലയിൽ കണ്ടത് ദുഃഖകരമായ സംഭവമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മൊളസ്‌ക ഇനത്തിൽ പെടുന്ന ഭീമൻ കണവകൾക്ക് 43 അടി വരെ നീളത്തിൽ വളരാനാകും. 10 ഇഞ്ച് വ്യാസമുള്ള ഏറ്റവും വലിയ കണ്ണുകളാണ് അവയ്‌ക്കുള്ളത്. ആഴക്കടലിലാണ് ഇവ ജീവിക്കുന്നത്. പൈലറ്റ് തിമിംഗലങ്ങൾ, കൊലയാളി തിമിംഗലങ്ങൾ എന്നിവയുടെ സാധാരണ ഇരകളാണിവ. മറ്റ് ഭീമൻ കണവകളും ഇവ ഭക്ഷിക്കാറുണ്ട്.
Comments