പാലക്കാട് ; അട്ടപ്പാടി മധു കേസിൽ കൂറുമാറിയ വനംവാച്ചറായ സുനിൽ കുമാറിനെ വനംവകുപ്പ് പിരിച്ചുവിട്ടു. കേസിൽ 21 ാം സാക്ഷിയായ ഇയാൾ കൂറുമാറിയതോടെയാണ് പിരിച്ചുവിട്ടത്. മധുവിനെ പ്രതികൾ പിടിച്ചുകൊണ്ടുവരുന്നതും കള്ളൻ എന്ന് പറഞ്ഞ് ദൃശ്യങ്ങൾ പകർത്തുന്നതും കണ്ടുവെന്നായിരുന്നു ഇയാൾ ആദ്യം പോലീസിൽ മൊഴി നൽകിയത്. എന്നാൽ കോടതിയിൽ ഈ മൊഴി മാറ്റി പറഞ്ഞു. ഇതോടെയാണ് സുനിൽ കുമാറിനെതിരെ വനംവകുപ്പ് നടപടിയെടുത്തത്. സൈലന്റ് വാലി ഡിവിഷന് കീഴിലെ താത്കാലിക വനം വാച്ചറായിരുന്നു സുനിൽകുമാർ.
വിചാരണ വേളയിൽ സുനിൽ കുമാർ മൊഴി മാറ്റി പറഞ്ഞതോടെ കോടതി ഇടപെടുകയായിരുന്നു. പ്രോസിക്യൂഷൻ ആവശ്യപ്രകാരം സംഭവ ദിവസം മധുവിനെ പ്രതികൾ പിടിച്ചുകൊണ്ടുവരുന്ന ദൃശ്യങ്ങൾ കോടതിയിൽ പ്രദർശിപ്പിച്ചു. സംഭവങ്ങൾക്കെല്ലാം ദൃക്‌സാക്ഷിയായി സുനിൽകുമാർ നിൽക്കുന്നതും വീഡിയോയിൽ ഉണ്ടായിരുന്നു. എന്നാൽ അത് തനിക്ക് കാണാൻ കഴിയുന്നില്ലെന്നാണ് സുനിൽ കുമാർ പറഞ്ഞത്.
തുടർന്ന് ഇയാളുടെ കാഴ്ചശക്തി പരിശോധിക്കാൻ കോടതി നിർദ്ദേശിച്ചു. പാലക്കാട് ജില്ലാ ആശുപത്രിയിലായിരുന്നു നേത്ര പരിശോധന. ഫലം നാളെ കോടതിയിൽ ഹാജരാക്കും. സുനിൽകുമാറിനോട് നാളെ ഹാജരാകാനും വിചാരണക്കോടതി നിർദ്ദേശിച്ചു.
ഇതോടെയാണ് വനംവകുപ്പ് ഇയാൾക്കെതിരെ നടപടിയെടുത്തത്. മധു കേസിൽ കൂറുമാറിയതിനെ തുടർന്ന് ഇതുവരെ നാല് വനംവാചർമാരെയാണ് പിരിച്ചു വിട്ടത്. സുനിൽകുമാറിന് മുമ്പ് അനിൽകുമാർ, അബ്ദു റസാക്, കാളിമൂപ്പൻ, സുനിൽ കുമാർ എന്നിവരെയാണ് പിരിച്ചുവിട്ടത്.
Comments