ഖത്തർ : ഖത്തറിലെ മലയാളി ബാലികയുടെ മരണത്തിന് കാരണം സ്കൂൾ ജീവനക്കാരുടെ അനാസ്ഥയെന്ന് വിദ്യാഭ്യാസ മന്ത്രാലയം. ഇതേ തുടർന്ന് കിൻഡർ ഗാർഡൻ അടച്ചുപൂട്ടി. സ്കൂൾ ജീവനക്കാരുടെ അനാസ്ഥയാണ് നാലുവയസ്സുകാരിയായ മിൻസ മറിയം ജേക്കബ് മരിക്കാൻ ഇടയായതെന്ന് അന്വേഷണത്തിൽ തെളിഞ്ഞതായി മന്ത്രാലയം അറിയിച്ചു.
ഖത്തറിൽ ബസിനുള്ളിൽ മലയാളി ബാലിക മരിക്കാനിടയായ സംഭവത്തിലെ കുറ്റക്കാർക്കെതിരെ കടുത്ത ശിക്ഷ നടപടികൾ സ്വീകരിക്കുമെന്നും അധികൃതർ വ്യക്തമാക്കി. സ്കൂൾ ജീവനക്കാരുടെ അനാസ്ഥയാണ് പെൺകുട്ടിയുടെ മരണകാരണെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. അൽവക്ര സ്പ്രിംങ് ഫീൽഡ് കിൻഡർ ഗാർഡൻ സ്കൂളിലെ കെജി വൺ വിദ്യാർത്ഥിനി ആയിരുന്നു മിൻസ.
ഇന്നു രാവിലെയാണ് മിൻസയുടെ മൃതദേഹം നാട്ടിൽ എത്തിച്ചത്. ഞായറാഴ്ചയാണ് മിൻസ ദാരുണമായി മരിച്ചത്. രാവിലെ പതിവു പോലെ സ്കൂൾ ബസിൽ സ്കൂളിലെത്തിയ മിൻസ ബസിനുള്ളിൽ ഇരുന്ന് ഉറങ്ങുന്നത് ശ്രദ്ധിക്കാതെ ഡ്രൈവർ വാഹനം ലോക്ക് ചെയ്തു പുറത്തു പോകുകയായിരുന്നു. തിരികെ 11.30 ഓടെ ബസ് എടുക്കാൻ വന്നപ്പോഴാണ് ബസിനുള്ളിൽ മിൻസയെ മരിച്ച നിലയിൽ കണ്ടെത്തിയത്. കനത്ത ചൂടിൽ അടച്ചിട്ട വാഹനത്തിൽ മണിക്കൂറുകളോളം കഴിയേണ്ടി വന്നതാണ് മിൻസയുടെ ജീവൻ പൊലിയാൻ കാരണമായത്.
വിദ്യാഭ്യാസ മന്ത്രാലയവും ആരോഗ്യ, ആഭ്യന്തര മന്ത്രാലയങ്ങളും ചേർന്നാണ് അന്വേഷണം നടത്തിയത്. വിദ്യാഭ്യാസ മന്ത്രി ബുഥെയ്ന ബിൻത് അലി അൽ നുഐമി മിൻസയുടെ ബന്ധുക്കളെ ആശ്വസിപ്പിക്കാൻ നേരത്തെ അൽവക്രയിലെ വീട്ടിലെത്തിയിരുന്നു. സമൂഹമാദ്ധ്യമങ്ങളിലും കുറ്റക്കാർക്കെതിരെ കർശന നടപടികൾ വേണമെന്ന ആവശ്യം സ്വദേശികൾ ഉൾപ്പെടെയുള്ളവർ ഉയർത്തിയിട്ടുണ്ട്. അധികം താമസിയാതെ രാജ്യത്തെ നടുക്കിയ ദാരുണ മരണത്തിന് കാരണക്കാരായവർക്കെതിരെ ഖത്തർ സർക്കാർ കർശന നടപടി സ്വീകരിക്കുമെന്ന പ്രതീക്ഷയിലാണ് ജനങ്ങൾ.
Comments