തിരുവനന്തപുരം: വാഹനാപകടത്തിൽ മാദ്ധ്യമപ്രവർത്തകൻ കൊല്ലപ്പെട്ട കേസിൽ പ്രതിയായ ശ്രീറാം വെങ്കിട്ടരാമനെതിരെയുള്ള പരാതി സെൻട്രൽ വിജിലൻസ് കമ്മീഷൻ ഫയലിൽ സ്വീകരിച്ചു. എൽ.ജെ.ഡി സംസ്ഥാന ജനറൽ സെക്രട്ടറി സലീം മടവൂർ ആണ് ശ്രീരാമിനെതിരെ പരാതി നൽകിയത്. ശ്രീറാം വെങ്കട്ടരാമിനെ സിവിൽ സർവീസിൽ നിന്നും നീക്കം ചെയ്യണമെന്നാണ് പരാതിയിലെ പ്രധാന ആവശ്യം.
അടുത്തിടെ ആലപ്പുഴ ജില്ലാ കളക്ടറായി ചുമതലയേറ്റ ശ്രീറാമിനെതിരെ മുസ്ലീം സംഘടനകൾ പ്രതിഷേധവുമായി എത്തിയിരുന്നു. കേരള മുസ്ലീം ജമാഅത്തിന്റെയും സിപിഎമ്മുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന എപി സുന്നി വിഭാഗത്തിന്റെയും മർക്കടമുഷ്ടിക്ക് മുൻപിൽ വഴങ്ങിയ സർക്കാർ ദിവസങ്ങൾക്കകം ശ്രീറാമിനെ മറ്റൊരു തസ്തികയിലേക്ക് മാറ്റി നിയമിക്കുകയും ചെയ്തു. മുസ്ലീം തീവ്ര സംഘടനകളുടെ പ്രതിഷേധത്തിന് വഴങ്ങിയ സർക്കാർ നിലപാട് ശക്തമായ വിമർശനങ്ങൾക്കും വഴിവെച്ചു.
വാഹനാപകടവുമായി ബന്ധപ്പെട്ട കേസിൽ അധികാര ദുരുപയോഗം, തെളിവു നശിപ്പിക്കൽ എന്നീ കുറ്റങ്ങൾ ശ്രീറാം ചെയ്തുവെന്നാണ് സലീം മടവൂർ നൽകിയ പരാതിയിൽ ആരോപിക്കുന്നത്. അതുകൊണ്ട് ശ്രീറാമിനെ സർവ്വീസിൽ നിന്ന് നീക്കം ചെയ്യാൻ കേന്ദ്ര പേഴ്‌സണൽ മന്ത്രാലയത്തോട് നിർദ്ദേശിക്കണമെന്നാണ് ആവശ്യം.
ക്രിമിനൽ കേസിൽ പ്രതിയായിരിക്കെ ജോയന്റ് സെക്രട്ടറി റാങ്കിലേക്ക് നൽകിയ സ്ഥാനക്കയറ്റം നിയമവിരുദ്ധമാണെന്നും അത് റദ്ദാക്കണമെന്നും പരാതിയിൽ ആവശ്യപ്പെടുന്നുണ്ട്. പരാതിയിൽ ഉന്നയിച്ച വിഷയങ്ങൾ കമ്മീഷന്റെ പരിഗണനാ വിഷയങ്ങൾക്ക് വിധേയമായതിനാലാണ് ഫയലിൽ സ്വീകരിക്കുന്നതെന്ന് സെൻട്രൽ വിജിലൻസ് കമ്മീഷൻ വ്യക്തമാക്കി.
Comments