മലപ്പുറം: പാലക്കാട്ടെ ആർഎസ്എസ് നേതാവ് ശ്രീനിവാസിന് പിന്നാലെ കൂടുതൽ ബിജെപി- ആർഎസ്എസ് പ്രവർത്തകരെ ലക്ഷ്യമിട്ട് പോപ്പുലർഫ്രണ്ട് മതഭീകരർ. ശ്രീനിവാസ് കൊലക്കേസിൽ അറസ്റ്റിലായ പോപ്പുലർഫ്രണ്ട് പ്രവർത്തകൻ സിറാജുദ്ദീനിൽ നിന്നും ആർഎസ്എസ്-ബിജെപി നേതാക്കളുടെ പേരുകൾ അടങ്ങിയ ലിസ്റ്റ് പിടിച്ചെടുത്തു. കേസുമായി ബന്ധപ്പെട്ട് ഉച്ചയോടെയായിരുന്നു മലപ്പുറം സ്വദേശി സിറാജുദ്ദീനെ പ്രത്യേക അന്വേഷണം സംഘം അറസ്റ്റ് ചെയ്തത്.
മലപ്പുറം, കോട്ടയ്‌ക്കൽ എന്നിവിടങ്ങളിലെ നേതാക്കളുടെ പേരും ചിത്രവും അടങ്ങിയ ലിസ്റ്റാണ് ഇയാളുടെ പക്കൽ നിന്നും കണ്ടെത്തിയത്. ഇതുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾക്കായി സിറാജുദ്ദീനെ കൂടുതൽ ചോദ്യം ചെയ്തുവരികയാണ്. പേരുകൾ അടങ്ങിയ ലിസ്റ്റ് കിട്ടിയത് പോലീസിനെ ആശങ്കയിലാഴ്‌ത്തുന്നുണ്ട്.
പാലക്കാട്ടെ ആർഎസ്എസ് നേതാവ് സഞ്ജിത്തിന്റെ കൊലപാതകത്തിലും ഇയാൾക്ക് പങ്കുണ്ടെന്നാണ് സൂചന. ഇയാളുടെ പക്കൽ നിന്നും കണ്ടെടുത്ത പെൻഡ്രൈവിൽ സഞ്ജിത്തിനെ കൊലപ്പെടുത്തുന്നതിന്റെ ദൃശ്യങ്ങൾ ഉണ്ട്. ഇതാണ് സഞ്ജിത്തിന്റെ കൊലയിൽ സിറാജുദ്ദീന് പങ്കുണ്ടെന്ന സൂചന നൽകുന്നത്. ക്രിമിനൽ കേസുകളിൽ പ്രതികളാകുന്ന പോപ്പുലർഫ്രണ്ട് പ്രവർത്തകരെ ഒളിവിൽ കഴിയാൻ സഹായിക്കുന്നത് ഇയാളാണ്.
മലപ്പുറത്ത് പോപ്പുലർഫ്രണ്ടിന്റെ സജീവ പ്രവർത്തകനായ സിറാജുദ്ദീൻ ശ്രീനിവാസനെ കൊലപ്പെടുത്തുന്നതിന്റെ ഭാഗമായുള്ള ഗൂഢാലോചനയിൽ പങ്കാളിയാണ്. ശ്രീനിവാസ് കൊല്ലപ്പെടുന്നതിന് ഒരു മണിക്കൂർ മുൻപ് പാലക്കാട് ജില്ലാ ആശുപത്രിയിൽ ഗൂഢാലോചന നടത്തിയിരുന്നു. ഇതിൽ സിറാജുദ്ദീൻ പങ്കാളിയാണ്.
Comments