കൊച്ചി വിമാനത്താവളത്തിൽ നിന്നുള്ള ടിക്കറ്റ് ചാർജിനേക്കാൾ അധികമാണ് തിരുവനന്തപുരം വിമാനത്താവളം ഈടാക്കുന്ന ടിക്കറ്റ് നിരക്കെന്നും, ഇതിന് കാരണം തിരുവനന്തപുരം വിമാനത്താവളം അദാനി ഏറ്റെടുത്തത് കൊണ്ടാണെന്നുമുള്ള വിചിത്ര വാദവുമായി മുൻ ധനമന്ത്രി തോമസ് ഐസക്. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് മന്ത്രിയുടെ ആരോപണം. എന്നാൽ, സാമ്പത്തിക ശാസ്ത്രത്തിൽ അഗ്രഗണ്യൻ എന്ന് അവകാശപ്പെടുന്ന മുൻ ധനമന്ത്രിയ്‌ക്ക് വിമാന ടിക്കറ്റുകളുടെ വില നിശ്ചയിക്കുന്ന രീതിയെപ്പറ്റി ഇപ്പോഴും മനസ്സിലായിട്ടില്ലെ എന്ന് ജനങ്ങൾ ചോദിക്കുന്നു. തോമസ് ഐസകിന്റെ വാദത്തെ രാഷ്‌ട്രീയ നിരീക്ഷകൻ ശ്രീജിത്ത് പണിക്കരും ബ്ലോഗർ പ്രവീൺ രവിയുമടക്കമുള്ളവർ പൊളിച്ചടുക്കിയിരിക്കുകയാണ്. ഇതോടെ മുൻധനമന്ത്രി ട്രോളുകളിലും എയറിലുമാണ്.
കൊച്ചിക്കാർ ഭാഗ്യവാന്മാരാണ്. കൊച്ചിയിൽ നിന്നും ഹൈദരാബാദ് പോകാൻ ഇന്ന് 5171 രൂപയാണ്. എന്നാൽ തിരുവനന്തപുരത്ത് നിന്ന് പോകാൻ 9295 രൂപയും. ഇതിന് കാരണം അദാനി ആണെന്നാണ് തോമസ് ഐസകിന്റെ അവകാശവാദം. കേരള സർക്കാരിന്റെ നിയന്ത്രണത്തിലുള്ള കൊച്ചി എയർപോർട്ടും കുത്തക കമ്പനിയുടെ നിയന്ത്രണത്തിലുള്ള തിരുവനന്തപുരം എയർപോർട്ടും തമ്മിലുള്ള വ്യത്യാസം ശ്രദ്ധിക്കണം. അദാനി വന്നാൽ മാത്രമെ തിരുവനന്തപുരത്ത് എയർപോട്ട് ഉണ്ടാവുകയുള്ളു എന്നൊക്കെയാണ് തരൂരിനെ പോലുള്ളവർ വാദിച്ചത്. എന്നാൽ, അദാനി ഏറ്റെടുത്തിട്ട് ഒരു വർഷം കഴിഞ്ഞു. തിരുവനന്തപുരത്ത് നിന്നും യാത്ര ചെയ്യണമെങ്കിൽ ചാർജ്ജ് ഇരട്ടി കൊടുക്കണം. ഡൊമസ്റ്റിക്ക് വിമാനയാത്രയ്‌ക്ക് ഇതാണെങ്കിൽ ഇന്റർനാഷണൽ ആകുമ്പോൾ എത്രയാകും എന്നുമാണ് തോമസ് ഐസകിന്റെ ചോദ്യം.
കേരളത്തിൽ ആളുകളെ ഏറ്റവും കൂടുതൽ പൊട്ടന്മാർ ആക്കുന്നത് പലപ്പോഴും ഇത്തരം സാമ്പത്തികശാസ്ത്രം പഠിച്ചവരാണെന്ന് ബ്ലോഗർ പ്രവീൺ രവി പറഞ്ഞു. തെറ്റിദ്ധാരണാജനകമായ പോസ്റ്റുകൾ ഇടുന്ന യന്ത്രം തോമസ് ഐസക് ഓഫ് ചെയ്യണമെന്നാണ് ശ്രീജിത്ത് പണിക്കരുടെ വിമർശനം. കേരളത്തിലെ ആഭ്യന്തര സർവീസുകളുടെ ഹബ് ആണ് കൊച്ചി. സ്വാഭാവികമായും സീറ്റ് കൂടുതൽ ഉള്ളത് കൊണ്ട് ടിക്കറ്റ് നിരക്ക് കുറവായിരിക്കും കൊച്ചിയിൽ. സീറ്റ് കുറവായതിനാൽ തിരുവനന്തപുരത്തും കോഴിക്കോടും ടിക്കറ്റ് നിരക്ക് കൂടുതലുമായിരിക്കും. മാത്രമല്ല, ഈ രണ്ട് എയർപോർട്ടുകളിലും പാസഞ്ചർ ട്രാഫിക് പൊട്ടൻഷ്യൽ ഉണ്ട്. സ്വാഭാവികമായും സീറ്റ് കൂടി കുറഞ്ഞാൽ നിരക്ക് കൂടുക തന്നെ ചെയ്യും. നിരക്ക് നോക്കി യാത്ര ചെയ്യുന്ന മലയാളികൾ കൊച്ചി വഴി യാത്ര ചെയ്യാൻ നിർബന്ധിതരാണെന്ന് പ്രവീൺ രവി വിശദീകരിച്ചു.
അവധി ദിവസങ്ങളിൽ സീറ്റുകൾ ഫുൾ ആകുമ്പോൾ മിക്കവാറും എല്ലാ എയർപോർട്ടുകളിലും ഒരേ നിരക്കാണ്. കൊച്ചി ഒരു ഹബ് ആയത് കൊണ്ട് സാധാരണ ദിവസങ്ങളിൽ കൂടുതൽ സീറ്റുകൾ ഫ്രീ ആയി വരികയും അതിനു ചാർജ് കുറയുകയും ചെയ്യുന്നു. ഇതിനെയാണ് തോമസ് ഐസക്ക് അദാനിയുടെ കൊള്ള ചാർജ് എന്ന രീതിയിൽ അവതരിപ്പിച്ചിരിക്കുന്നത്. മണ്ടത്തരം വിളമ്പി ജനങ്ങളെ മണ്ടന്മാരാക്കാൻ തോമസ് ഐസക് ശ്രമിക്കണ്ട. ആധുനിക സാമ്പത്തിക വ്യവസ്ഥയെ നോക്കി പല്ലിളിക്കുകയും പുച്ഛിക്കുകയും അതിലൂടെ നേട്ടങ്ങൾ ഉണ്ടാകുമ്പോൾ അത് ഇടതുപക്ഷത്തിന്റെ വിജയം ആയി ആഘോഷിക്കുകയും ചെയ്യുന്ന മണ്ടന്മാരായ അണികളെ ഇത്തരം മണ്ടത്തരങ്ങൾ പറഞ്ഞ് പറ്റിച്ചാൽ മതിയെന്ന് മുൻ മന്ത്രിയുടെ പോസ്റ്റിന് താഴെ ജനങ്ങൾ കമന്റുകൾ ഇടുകയാണ്. എന്തായാലും പോസ്റ്റ് വൈറലായതോടെ തോമസ് ഐസ്ക് ട്രോളുകളിലൂടെ എയറിലാണ്.
Comments