ഖത്തർ: ലോകകപ്പ് ഫുട്‌ബോളിൽ ഇന്ത്യ കളിച്ചില്ലെങ്കിലും സ്റ്റേഡിയത്തിൽ മുഴങ്ങാൻ പോകുന്നത് മലയാളികളുടെ ആരവം. റെക്കോഡ് ടിക്കറ്റ് വിൽപ്പന നടന്നപ്പോൾ 23500 ടിക്കറ്റുകൾ എടുത്തിരിക്കുന്നത് ഇന്ത്യക്കാരാണ്. വിദേശത്തുള്ളവരും ഇന്ത്യയിൽ നിന്ന് ലോകകപ്പ് കാണാനായി പ്രത്യേകം ടിക്കറ്റ് സ്വന്തമാക്കിയവരുമുണ്ട്. ടിക്കറ്റ് കൂടുതൽ വാങ്ങിയവരുടെ കണക്കിൽ ഇന്ത്യ ഏഴാം സ്ഥാനത്താണ്.
ഖത്തർ ലോകകപ്പിനായി ഇതുവരെ 18 ലക്ഷം ടിക്കറ്റുകളാണ് ആഗോള തലത്തിൽ വിറ്റുപോയത്. 2018ൽ റഷ്യയിൽ നടന്ന ലോകകപ്പ് കാണാൻ 18000 ഇന്ത്യക്കാർ ടിക്കറ്റു വാങ്ങിയിരുന്നു. ടൂർണ്ണമെന്റിൽ സ്വന്തം രാജ്യം പങ്കെടുത്തില്ലെങ്കിലും ഫുട്‌ബോൾ ആരാധന മൂത്ത് റഷ്യയിലേയ്‌ക്ക് എത്തിയവരിൽ അമേരിക്കയ്‌ക്കും ചൈനയ്‌ക്കും പിന്നിൽ 2018ൽ ഇന്ത്യയുമുണ്ടായിരുന്നു. ഗ്രൂപ്പ് ഘട്ടങ്ങളുടെ മത്സരത്തിൽ പോലും ഒരു ടിക്കറ്റുണ്ടെങ്കിൽ അത് സ്വന്തമാക്കാനാണ് ഇന്ത്യൻ ഫുട്‌ബോൾ ആരാധകരുടെ ശ്രമം.
ആദ്യമായാണ് ഒരു അറബ് രാജ്യത്തിൽ ലോകകപ്പ് നടക്കുന്നത്. നവംബർ 20 മുതൽ ഡിസംബർ 18 വരെയാണ് ലോകകപ്പ് നടക്കുന്നത്. എട്ടു സ്റ്റേഡിയ ങ്ങളിലായി എട്ടു ഗ്രൂപ്പിലെ മത്സരങ്ങളടക്കം 64 മത്സരങ്ങളാണുള്ളത്. എൺപതിനായിരം പേർക്കിരിക്കാവുന്ന ലൂസെ സ്റ്റേഡിയത്തിലാണ് ഫൈനൽ നടക്കുന്നത്. ഗ്രൂപ്പ് എയിലാണ് ആതിഥേയരായ ഖത്തറുള്ളത്. ഗ്രൂപ്പ് ബിയിൽ ഇംഗ്ലണ്ട്, ഗ്രൂപ്പ് സിയിൽ അർജ്ജന്റീന, ഗ്രൂപ്പ് ഡിയിൽ ഫ്രാൻസ്, ഗ്രൂപ്പ് ഇ ജർമ്മനി, ഗ്രൂപ്പ് എഫിൽ ബെൽജിയം, ഗ്രൂപ്പ് ജിയിൽ ബ്രസീൽ, ഗ്രൂപ്പ് എച്ചിൽ പോർത്തുഗൽ എന്നിവരാണ് പ്രധാന ടീമുകളായി കളത്തിലറങ്ങുന്നത്.
Comments