കൊൽക്കത്ത: ഡ്യൂറൻഡ് കപ്പ് ഫൈനലിൽ മുംബൈയെ നിലം പരിശാക്കി ബെംഗളൂരു എഫ് സി ചാമ്പ്യന്മാരായി. മുംബൈ എഫ്‌സിക്കെതിരെ 2-1 എന്ന മാർജിനിൽ ജയിച്ചാണ് ബെംഗളൂരു എഫ്‌സി ഡ്യൂറൻഡ് കപ്പ് കിരീടം സ്വന്തമാക്കിയത്. ആവേശകരമായ കളിയിൽ ഇരു ടീമുകളും മികച്ച പ്രകടനം കാഴ്ച വെച്ച് കാണികളെ പുളകം കൊള്ളിക്കുകയായിരുന്നു.
മത്സരം കാണാൻ തടിച്ചു കൂടിയ ഫുട്ബോൾ ആരാധകരുടെ മനം കവരുന്ന കളിയാണ് ഇരു ടീമുകളും നടത്തിയത്. 38 കാരനായ സുനിൽ ഛേത്രിയുടെ കരിയറിൽ മറ്റൊരു പൊൻതൂവൽ കൂടിയാണ് ഇതിലൂടെ ലഭിച്ചിരിക്കുന്നത്. ബെംഗളൂരു എഫ് സിയുടെ ടീമിന്റെ തുടക്കം മുതൽ ഇന്ത്യയിലെ നിരവധി മത്സരങ്ങൾ ജയിച്ചിട്ടുണ്ടെങ്കിലും ഡ്യൂറൻഡ് കപ്പ് നേടുന്നത് ആദ്യമായിട്ടാണ്.
കൊൽക്കത്തയിലെ സാൾട്ട് ലേക്ക് സ്റ്റേഡിയത്തിൽ നടന്ന വാശിയേറിയ പോരാട്ടത്തിൽ ആദ്യ പകുതിയുടെ ആരംഭത്തിൽ മുംബൈ സിറ്റി എഫ്‌സി ആക്രമണമഴിച്ചു വിട്ടാണ് കളിച്ചത്. ആദ്യ പകുതിയിൽ ബെംഗളൂരു എഫ്‌സിയുടെ ശിവശക്തിയും മുംബൈ സിറ്റി എഫ്‌സിയുടെ അപുയയും നേടിയ ഗോളുകളുടെ ബലത്തിൽ ഇരു ടീമുകൾ 1-1ന് സമനില സ്ഥാപിച്ചു. വാശിയേറിയ രണ്ടാം പകുതിയിൽ അലൻ കോസ്റ്റയുടെ കാലിൽ നിന്നും പിറന്ന തകർപ്പൻ ഗോളിന് ബെംഗളൂരു എഫ് സി കിരീടത്തിൽ മുത്തമിടുകയായിരുന്നു. ഏഴ് ഗോളുകൾ നേടിയ ചാങ്‌ടെയാണ് ടൂർണമെന്റിലെ ടോപ് സ്‌കോറർ.
Comments