ന്യൂഡൽഹി: ഇസ്രായേലിൽ നിന്നും വ്യോമസേനയ്‌ക്കായി വാങ്ങിയ ഹെറോൺ ഡ്രോണുകൾ നവീകരിക്കാൻ കേന്ദ്രസർക്കാർ. പ്രൊജക്ട് ചീറ്റ പദ്ധതിയുടെ ഭാഗമായി മേക്ക് ഇൻ ഇന്ത്യയ്‌ക്ക് കീഴിൽ ഡ്രോണുകൾ നവീകരിക്കാനാണ് വ്യോമസേനയുടെ തീരുമാനം. ഡ്രോണുകൾക്ക് ആയുധംവഹിക്കാനുള്ള ശേഷി പ്രധാനം ചെയ്യുകയാണ് ലക്ഷ്യം.
കേന്ദ്രസർക്കാർ വൃത്തങ്ങളാണ് ഇതുമായി ബന്ധപ്പെട്ട വിവരം പുറത്തുവിട്ടത്. ഇസ്രായേൽ കമ്പനികളുടെ സഹകരണത്തോടെ ഇന്ത്യയിലെ ആയുധനിർമ്മാണ കമ്പനികളാകും ഡ്രോണുകളുടെ നവീകരണ പ്രവർത്തനങ്ങൾ നടത്തുക. മിസൈൽ ഉൾപ്പെടെയുള്ള പ്രതിരോധ ആയുധങ്ങൾ വഹിക്കാൻ പാകത്തിൽ ഡ്രോണുകളെ മാറ്റിയെടുക്കുകയാണ് ലക്ഷ്യം. ഇതിന് പുറമേ നിരീക്ഷണ ശേഷിയും വർദ്ധിപ്പിക്കും. നിരീക്ഷണ ശേഷി വർദ്ധിക്കുന്നതോടെ ഭീകരരുടെ ഒളിത്താവളങ്ങളും മറ്റ് വിശദാംശങ്ങളും കൃത്യതയോടെ കണ്ടെത്താൻ ഡ്രോണുകൾക്ക് കഴിയും. ഡ്രോണുകളുടെ നവീകരണവുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ ഇന്ത്യൻ നാവിക സേനയും, കരസേനയും ഇതുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങളിൽ പങ്കാളികളാകും.
വളരെ ദൂരമേറിയ സ്ഥലങ്ങളിലും നിരീക്ഷണം നടത്താൻ പാകത്തിലുള്ള മാറ്റങ്ങൾ ഹെറോൺ ഡ്രോണുകളിൽ വരുത്തും. സാറ്റ്‌ലൈറ്റ് കമ്യൂണിക്കേഷൻ സംവിധാനം വഴി നിയന്ത്രിക്കാനുള്ള സാങ്കേതിക മാറ്റങ്ങളും ഡ്രോണുകളിൽ കൊണ്ടുവരും.
Comments