പ്ലാസ്റ്റിക് മനുഷ്യന് മാത്രമല്ല വിപത്തുണ്ടാക്കുന്നത്. അവ മൃഗങ്ങളെയും ബാധിക്കുന്നുണ്ട്. നിരവധി നാൽകാലികളാണ് ദിവസവും പ്ലാസ്റ്റിക് തിന്ന് മരിക്കുന്നത്. ഇതിനെതിരെ സന്ദേശവുമായി എത്തിയിരിക്കുകയാണ് അച്ഛനും പെൺമക്കളും. ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന സന്ദേശം പ്രചരിപ്പിക്കാൻ അച്ഛൻ അനിൽ ചൗഹാനൊപ്പം സൈക്കിൾ ചവിട്ടി ഏഴു വയസ്സുകാരി ശ്രേയയും നാല് വയസ്സുകാരി യുക്തിയും ചേർന്ന് ഇതുവരെ സഞ്ചരിച്ചത് 11,000 കിലോമീറ്ററാണ്.
ദാമൻ ദിയുവിൽ നിന്ന് ആരംഭിച്ച സൈക്കിൾ യാത്ര ഗോവ, ഗുജറാത്ത്, രാജസ്ഥാൻ, ഡൽഹി, മദ്ധ്യപ്രദേശ് എന്നീ സംസ്ഥാനങ്ങളിലൂടെ കടന്ന് ഉത്തർപ്രദേശിലെ ലക്‌നൗവിലാണ് അവസാനിക്കുന്നത്. സൈക്കിൾ യാത്രയുടെ വഴിയിൽ ഗ്രാമവാസികളും കുട്ടികളുമായി അദ്ദേഹം സംവദിച്ചാണ് പ്ലാസ്റ്റിക് ഒഴിവാക്കാനുള്ള നിർദേശം നൽകുന്നത്. ജനുവരി ഒന്നിനാണ് മൂവർ സംഘം യാത്ര ആരംഭിച്ചത്. എന്തിനാണ് കുട്ടികളുമായി ഇത്തരത്തിൽ കഠിന യാത്ര ചെയ്യുന്നതെന്ന് നിരവധി ആളുകളാണ് ചൗഹാനോട് ചോദ്യമുന്നയിക്കുന്നത്. പ്ലാസ്റ്റിക് മൂലം പശുക്കൾ ചാകുന്നത് തടയാനാണ് ഇത്തരത്തിൽ യാത്ര നടത്തുന്നതെന്നാണ് അനിൽ ചൗഹാന്റെ വിശദീകരണം.
ഒരു ബാഗും രണ്ട് പുതപ്പും മാത്രമാണ് സംഘത്തിന്റെ കൈവശമുള്ളത്. രാത്രി സമയത്ത് ക്ഷേത്രങ്ങളിലും ബസ് സ്റ്റോപ്പുകളിലും റെയിൽവേ സ്റ്റേഷനുകളിലും ധർമ്മശാലകളിലും വിശ്രമിക്കുന്നു. കാരണം മനസ്സിലാക്കി അവിടെയുള്ളവർ ഭക്ഷണവും വെള്ളവും നൽകുന്നുവെന്നും അദ്ദേഹം പറഞ്ഞു. നിരവധി പേരാണ് ചൗഹാന് ഐക്യദാർഢ്യവുമായി എത്തിയിരിക്കുന്നത്. പ്ലാസ്റ്റിക്ക് ഭൂമിയിൽ സൃഷ്ടിക്കുന്ന നാശത്തെക്കുറിച്ച് ബോധവത്കരിക്കുന്നത് വഴി സ്‌കൂൾ അധികൃതർ, ഗ്രാമത്തലവന്മാർ, നാട്ടുകാർ എന്നിവരിൽ നിന്ന് മികച്ച പിന്തുണ ലഭിക്കുന്നുണ്ടെന്നും ചൗഹാൻ വ്യക്തമാക്കി.
ദാമൻ ദിയുവിൽ നിന്നും യാത്ര പുറപ്പെട്ടപ്പോൾ ജനങ്ങളുടെ ഭാഗത്ത് നിന്നും പരിഹാസങ്ങൾ കേൾക്കേണ്ടി വന്നതായും അദ്ദേഹം പറഞ്ഞു. ഭാര്യ മരിച്ചതിനാലാണ് യാത്രയിൽ പിഞ്ഞു കുഞ്ഞുങ്ങളെയും ഉൾപ്പെടുത്തിയതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
രാജ്യത്ത് പ്രതിവർഷം 35 ദശലക്ഷം ടൺ പ്ലാസ്റ്റിക് മാലിന്യമാണ് ഉത്പാദിപ്പിക്കപ്പെടുന്നത്. ഓരോ വർഷവും ഒരാൾ 3 കിലോ പ്ലാസ്റ്റിക് മാലിന്യം ഉൽപാദിപ്പിക്കുന്നു. രൂക്ഷമായ മലിനീകരണ പ്രതിസന്ധി കണക്കിലെടുത്ത് ഈ വർഷം ജൂലൈ 1 മുതൽ ഒറ്റത്തവണ ഉപയോഗിക്കാവുന്ന പ്ലാസ്റ്റിക്കിന്റെ ഉൽപ്പാദനവും ഉപയോഗവും പൂർണമായും നിരോധിക്കാൻ കേന്ദ്ര സർക്കാർ ഉത്തരവിട്ടിരുന്നു.
Comments