ന്യൂയോര്‍ക്ക്: ഫിഫ ലോകകപ്പ് ഫൈനലില്‍ സ്‌പെയിനിനോട് അര്‍ജന്റീന തോറ്റതിന് പിന്നാലെ കളിക്കളത്തില്‍ പൊരിഞ്ഞ അടി. മത്സരാവസാന വിസില്‍ മുഴങ്ങിയ ഉടന്‍ അര്‍ജന്റീന താരം ലിയാന്‍ഡ്രോ പാരഡെസും സ്‌പെയിന്‍ പ്രതിരോധ താരം എറിക് ഗാര്‍സിയയും തമ്മിലുണ്ടായ ഏറ്റുമുട്ടലാണ് സംഘര്‍ഷത്തിന് വഴിവെച്ചത്. അധികസമയത്തിന്റെ 106-ാം മിനിറ്റില്‍ ഫെറാന്‍ ടോറസ് നേടിയ ഏകഗോളില്‍ സ്‌പെയിന്‍ 1-0ന് വിജയിച്ച് രണ്ടാമത് ലോകകപ്പ് കിരീടം സ്വന്തമാക്കിയതിന് പിന്നാലെയായിരുന്നു സംഭവം.
മത്സരത്തിന്റെ 90-ാം മിനിറ്റില്‍ സ്‌പെയിന്‍ താരം പൗ കുബാര്‍സിക്കെതിരായ കടുത്ത ടാക്കിളിന് അര്‍ജന്റീന മിഡ്ഫീല്‍ഡര്‍ എന്‍സോ ഫെര്‍ണാണ്ടസ് ചുവപ്പ് കാര്‍ഡ് കണ്ട് പുറത്തായിരുന്നു. ഇതിനൊപ്പം അര്‍ജന്റീനന്‍ താരങ്ങള്‍ക്ക് ലഭിച്ച ആറ് മഞ്ഞക്കാര്‍ഡുകളും മത്സരം തുടക്കം മുതല്‍ തന്നെ കടുത്ത പോരാട്ടമായിരുന്നുവെന്നതിന് തെളിവായി. അവസാന വിസില്‍ മുഴങ്ങിയതിന് പിന്നാലെ പാരഡെസ് എറിക് ഗാര്‍സിയയ്‌ക്ക് നേരെ പാഞ്ഞെത്തി കഴുത്തില്‍ കൈവച്ചതോടെ സ്പാനിഷ് താരം നിലത്തുവീണു.
View this post on Instagram
ഇതോടെ ഇരുടീമിലെയും താരങ്ങളും ബെഞ്ചിലുണ്ടായിരുന്ന പകരക്കാരും പരിശീലകസംഘാംഗങ്ങളും ഉള്‍പ്പെടെ രംഗത്തിറങ്ങി. ഏതാനും നിമിഷങ്ങള്‍ കളിക്കളം സംഘര്‍ഷഭരിതമായെങ്കിലും അധികൃതര്‍ ഇടപെട്ട് താരങ്ങളെ പിടിച്ചുമാറ്റുകയായിരുന്നു. മത്സരത്തിനിടെ ഫൗള്‍ നടത്തിയതിനും പാരഡെസിന് മഞ്ഞക്കാര്‍ഡ് ലഭിച്ചിരുന്നു. സംഘര്‍ഷത്തിനുശേഷം ഇരുടീമിലെയും ഭൂരിഭാഗം താരങ്ങളും പരസ്പരം ആശംസകള്‍ കൈമാറി.
സ്‌പെയിന്‍ താരങ്ങള്‍ ലയണല്‍ മെസിയെ അഭിനന്ദിച്ചപ്പോള്‍, അര്‍ജന്റീന പരിശീലകന്‍ ലയണല്‍ സ്‌കലോണിയും സ്‌പെയിന്‍ പരിശീലകന്‍ ലൂയിസ് ഡി ലാ ഫുവെന്റെയും മധ്യവൃത്തത്തില്‍ പരസ്പരം ആലിംഗനം ചെയ്ത് ആശംസകള്‍ പങ്കുവച്ചു. പരാജയത്തിന് ശേഷം പ്രതികരിച്ച സ്‌കലോണി, തോല്‍വി മാന്യമായി അംഗീകരിക്കുന്നതാണെന്ന് വ്യക്തമാക്കി.
‘വിജയത്തില്‍ എത്രമാത്രം മാന്യത പുലര്‍ത്തുന്നുവോ, തോല്‍വിയിലും അതേ മാന്യത വേണം. ഞങ്ങള്‍ പരാജയം അംഗീകരിക്കുന്നു. താരങ്ങള്‍ അവസാന നിമിഷം വരെ എല്ലാം നല്‍കി പോരാടി. ഇത്തരമൊരു പോരാട്ടവീര്യം രാജ്യത്തിനാകെ മാതൃകയാണ്. തോല്‍വി ജീവിതത്തിന്റെ ഭാഗമാണ്; വീണ്ടും ഉയിര്‍ത്തെഴുന്നേല്‍ക്കണം,’ സ്‌കലോണി പറഞ്ഞു.















