പാലക്കാട് : അട്ടപ്പാടി ആൾക്കൂട്ട ആക്രമണത്തിന് ഇരയായി കൊല്ലപ്പെട്ട മധു വധക്കേസിൽ സ്‌പെഷ്യൽ പ്രോസിക്യൂട്ടർക്ക് ഫീസ് നൽകാതെ സർക്കാർ. 240 രൂപയാണ് അഭിഭാഷകൻ ഒരു ദിവസം മൂന്ന് മണിക്കൂറിലധികം കോടതിയിൽ ചിലവിട്ടാൽ ലഭിക്കുന്ന ഫീസ്. മധു വധക്കേസിൽ 1,63,520 രൂപ അഭിഭാഷകന് ചെലവായിട്ടുണ്ട്. ഈ തുക അനുവദിക്കണമെന്ന് ആശ്യപ്പെട്ട് അഭിഭാഷകൻ രാജേഷ് എം മേനോൻ കളക്ടർക്ക് കത്തയച്ചു.
കേസിന്റെ ആവശ്യത്തിനായി ചെലവാക്കിയത് ഉൾപ്പെടെയുള്ള കണക്ക് സഹിതം കത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. സ്‌പെഷ്യൽ പ്രോസിക്യൂട്ടർക്ക് ഫീസ് നൽകുന്നില്ലെന്ന് മധുവിന്റെ അമ്മ മന്ത്രി കെ കൃഷ്ണൻകുട്ടിയെ നേരിട്ട് കണ്ട് പരാതിപ്പെട്ടിരുന്നു. എന്നാൽ ഇതുവരെ നടപടി ഉണ്ടായിട്ടില്ല.
ഇതുവരെ 40ലേറെ തവണ രാജേഷ് എം മേനോൻ സ്‌പെഷ്യൽ പ്രോസിക്യൂട്ടറായും അഡീഷണലായും മധു വധക്കേസിൽ കോടതിയിലെത്തിയിട്ടുണ്ട്. ഈ കാലയളവിലെ ഫീസോ, യാത്രാ ചെലവോ, അഭിഭാഷകന് നൽകിയിട്ടില്ലെന്നാണ് വിവരം. നേരത്തെ കേസിലെ പ്രോസിക്യൂട്ടറായിരുന്ന പി ഗോപിനാഥും ഈ കാര്യം പറഞ്ഞാണ് പിന്മാറിയത്.
Comments