ദുബായ്: ക്രിക്കറ്റ് നിയമങ്ങളിൽ സമഗ്ര പരിഷ്കാരങ്ങളുമായി അന്താരാഷ്‌ട്ര ക്രിക്കറ്റ് കൗൺസിൽ. പന്തിന്റെ മിനുസം വർദ്ധിപ്പിക്കുന്നതിനായി ഉമിനീർ പുരട്ടുന്ന പേസ് ബൗളർമാരുടെ രീതി ഇനി അനുവദിക്കില്ലെന്ന് ഐസിസി വ്യക്തമാക്കി. ബൗളിംഗ് പൂർത്തിയാക്കുന്നതിന് മുൻപ് നോൺ സ്ട്രൈക്കർ ക്രീസ് വിട്ടിറങ്ങിയാൽ ബൗളർക്ക് റൺ ഔട്ട് ആക്കാം. ഇതിനെ അൺഫെയർ പ്ലേ പരിധിയിൽ നിന്നും ഒഴിവാക്കി.
ഒക്ടോബർ 1 മുതലാണ് പരിഷ്കാരങ്ങൾ കളിക്കളത്തിൽ നടപ്പിലാകുന്നത്. ബിസിസിഐ അദ്ധ്യക്ഷൻ സൗരവ് ഗാംഗുലിയുടെ നേതൃത്വത്തിലുള്ള ചീഫ് എക്സിക്യൂട്ടിവ് കമ്മിറ്റി സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് പരിഷ്കാരങ്ങൾ.
ട്വന്റി 20 മത്സരങ്ങളിൽ കുറഞ്ഞ ഓവർ നിരക്കിനുള്ള ശിക്ഷ ഉടനടി നൽകാനും തീരുമാനമായി. ഓവർ നിരക്ക് കുറവാണെങ്കിൽ മത്സരത്തിലെ ശേഷിക്കുന്ന ഓവറുകളിൽ, ഔട്ടർ സർക്കിളിൽ നിന്നും ഒരു ഫീൽഡറെ നിർബന്ധിതമായും ഇന്നർ സർക്കിളിൽ നിയോഗിക്കും. 2023 പുരുഷ ലോകകപ്പ് സൂപ്പർ ലീഗ് ഘട്ടത്തിന് ശേഷം, ഏകദിനത്തിലും ഈ ചട്ടം ബാധകമാക്കും.
ഒരു ബാറ്റർ ക്യാച്ചിലൂടെ പുറത്തായാൽ, ഇനി മുതൽ പുതിയതായി വരുന്ന ബാറ്റർ സ്ട്രൈക്കിംഗ് എൻഡിൽ കളിക്കണം. ബാറ്റർ ക്രോസ് ചെയ്തോ ഇല്ലയോ എന്നത് പ്രസക്തമല്ല. കഴിഞ്ഞ ഐപിഎല്ലിൽ ഈ പരിഷ്കാരം പരീക്ഷിച്ച് വിജയിച്ചിരുന്നു.
Comments