തൃശൂർ: യുവതിയെ ഓട്ടോ ഡ്രൈവർക്കൊപ്പമിരുത്തി ചിത്രങ്ങളെടുത്ത് പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തിയ രണ്ട് പേർ അറസ്റ്റിൽ. കുന്നുകുളം സ്വദേശികളായ നിഖിൽ, റൗഷാദ് എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ഓട്ടോ റിക്ഷയിൽ സഞ്ചരിക്കുകയായിരുന്ന യുവതിക്ക് നേരെയാണ് യുവാക്കൾ സദാചാര ആക്രമണം നടത്തിയത്. ബൈക്കിലെത്തിയ രണ്ടംഗ സംഘം ഓട്ടോഡ്രൈവറെ അടിക്കുകയും യുവതിക്ക് ഒപ്പം ഇരുത്തി ചിത്രം പകർത്തുകയുമായിരുന്നു. ചിത്രം പ്രചരിപ്പിക്കുമെന്ന് യുവാക്കൾ ഭീഷണി മുഴക്കുകയും ചെയ്തു. തുടർന്നാണ് യുവതി പോലീസിൽ പരാതിപ്പെട്ടത്. സംഭവത്തിന് ശേഷം പ്രതികൾ ഒളിവിൽ പോയിരുന്നു. ഇരുവരെയും കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.
കഴിഞ്ഞ 24-നാണ് കേസിനാസ്പദമായ സംഭവം. ഒറ്റപ്പാലത്തുനിന്ന് കുന്നംകുളം ഭാഗത്തേക്ക് ഓട്ടോയിൽ വരികയായിരുന്നു യുവതി. കല്ലുംപുറം എത്തിയപ്പോൾ ഫോൺ വന്നതിനെ തുടർന്ന് സംസാരിക്കാനായി ഓട്ടോ നിർത്തി. ഈ സമയം ബൈക്കിൽ പോവുകയായിരുന്ന രണ്ട് പേർ ഓട്ടോറിക്ഷയുടെ സമീപത്തെത്തി യുവതിയോട് കയർക്കുകയായിരുന്നു. അസഭ്യം പറയുകയും ഓട്ടോയിൽ കയറി കടന്നുപിടിക്കുകയും ചെയ്തതോടെ ഓട്ടോ ഡ്രൈവർ തടയാൻ ശ്രമിച്ചു.തുടർന്ന് പ്രതികൾ ഓട്ടോ ഡ്രൈവറെ ക്രൂരമായി മർദ്ദിച്ചു.യുവതിയുടെയും ഓട്ടോ ഡ്രൈവറുടെയും മൊബൈൽ ഫോൺ പ്രതികൾ തട്ടിയെടുത്തുവെന്നും പരാതിയിൽ പറയുന്നു.
Comments