തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ലഹരി വിരുദ്ധ ക്യാമ്പയിനിൽ പങ്കെടുക്കില്ലെന്ന് ഗവണർ ആരിഫ് മുഹമ്മദ് ഖാൻ. പരിപാടിയുടെ ഉദ്ഘാടനത്തിന് പങ്കെടുക്കാനുള്ള സർക്കാർ ക്ഷണം ഗവർണർ നിരസിച്ചു. ഗവർണർ-സർക്കാർ പോര് നിലനിൽക്കുന്ന സാഹചര്യത്തിലാണ് ആരിഫ് മുഹമ്മദ് ഖാന്റെ തീരുമാനം. ലഹരി വിരുദ്ധ പരിപാടിയുടെ ഉദ്ഘാടനത്തിൽ താൻ പങ്കെടുക്കില്ല എന്ന് ക്ഷണിക്കാൻ എത്തിയ തദ്ദേശസ്വയംഭരണ മന്ത്രി എം.ബി രാജേഷിനെയും ചീഫ് സെക്രട്ടറിയെയും ഗവർണർ അറിയിച്ചു.
ഓണം വാരാഘോഷ യാത്രയിൽ ക്ഷണിക്കാത്തതിലുള്ള അതൃപ്‌തിയും ഗവർണർ മന്ത്രിയെ അറിയിച്ചു. ഒക്ടോബർ രണ്ടിനാണ് ലഹരി വിരുദ്ധ പരിപാടി സർക്കാർ സംഘടിപ്പിക്കുന്നത്. സർക്കാരുമായുള്ള തുറന്ന പോരിനിറങ്ങിയ ഗവർണറെ അനുനയിപ്പിക്കാനായിരുന്നു മന്ത്രി എം.ബി.രാജേഷും ചീഫ് സെക്രട്ടറിയും രാജ്ഭവനിലെത്തിയത്. എന്നാൽ ഇരുവരുടെയും സമർദ്ദത്തിനും അനുനയ നീക്കത്തിനും ഗവർണർ വഴങ്ങിയില്ല എന്നതിന് തെളിവാണ് സർക്കാർ പരിപാടിയുടെ ക്ഷണം അദ്ദേഹം നിരസിച്ചതിലൂടെ വ്യക്തമാക്കിയത്.
ഗവർണർ നിലപാടറിയിച്ചതിന് തൊട്ടുപിന്നാലെ മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനം വിളിച്ചു. ആരിഫ് മുഹമ്മദ് ഖാനെതിരെ പുതിയ ആരോപണങ്ങളുമായാണ് മുഖ്യമന്ത്രി എത്തിയത്. രാജ്ഭവനിൽ നടന്ന ഗവർണറുടെ വാർത്താ സമ്മേളനം രാജ്യത്ത് തന്നെ അസാധാരണമാണെന്നും, ഗവർണർ പരസ്യമായ നിലപാട് സ്വീകരിക്കാൻ പാടില്ലായിരുന്നു എന്നും മുഖ്യമന്ത്രി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. മന്ത്രിസഭയുടെ തീരുമാനം നിരസിക്കാൻ ഗവർണർക്ക് അവകാശം ഇല്ലെന്നും പിണറായി വിജയൻ അവകാശവാദം ഉന്നയിച്ചു.
Comments