മലപ്പുറം: ഓഫീസുകളിലും നേതാക്കളുടെ വീടുകളിലും എൻഐഎ നടത്തുന്ന റെയ്ഡിന്റെ പേരിൽ സംസ്ഥാനത്ത് അക്രമം അഴിച്ചുവിടാൻ ഒരുങ്ങി പോപ്പുലർ ഫ്രണ്ട്. ബിജെപി ആർഎസ്എസ് കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് അക്രമം നടത്താനാണ് പദ്ധതി. മലപ്പുറം ജില്ലയിലെ എൻഐഎ റെയ്ഡിൽ പ്രതിഷേധിച്ച് നടന്ന പ്രകടനത്തിനിടെ ബിജെപി മഞ്ചേരി മണ്ഡലം കമ്മറ്റി ഓഫീസിന് നേരെ അക്രമം ഉണ്ടായി. ഓഫീസിലെ സാധന സാമഗ്രികൾ നശിപ്പിക്കുകയും ചെയ്തു.
സംഭവത്തിൽ ബി.ജെ.പി.മലപ്പുറം ജില്ലാ പ്രസിഡണ്ട് ശക്തമായി പ്രതിഷേധിച്ചു.അക്രമത്തിന് നേതൃത്വം കൊടുത്തവർക്കെതിരെ കേസെടുത്ത് അറസ്റ്റ് ചെയ്യണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം പുത്തനത്താണി പൂവഞ്ചിനയിലെ പോപ്പുലർ ഫ്രണ്ട് ഓഫീസായ മലബാർ ഹൗസിലും ഉദ്യോഗസ്ഥർ പരിശോധന നടത്തിയിരുന്നു. പരിശോധനയുടെ ഭാഗമായി പോപ്പുലർ ഫ്രണ്ട് ദേശീയ ചെയർമാൻ ഒഎംഎ സലാമിനെ മഞ്ചേരിയിലെ വീട്ടിൽ നിന്ന് എൻഐഎ. ഇഡി സംഘം കസ്റ്റഡിയിൽ എടുത്തു .ദേശീയ സെക്രട്ടറി നസറുദ്ദീൻ എളമരത്തെ വാഴക്കാട്ടെ വീട്ടിൽ നിന്നും സംസ്ഥാന പ്രസിഡന്റ് സിപി മുഹമ്മദ് ബഷീറിനെ തിരുനാവായയിൽ നിന്നും കസ്റ്റഡിയിൽ എടുത്തു.
സംസ്ഥാനത്ത് നടക്കുന്ന പരിശോധനകളിൽ പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ട് ഭീകരർ തെരുവുകളിൽ അക്രമംഅഴിച്ചുവിടുകയാണ്. കണ്ണൂർ നഗരത്തിലും പോപ്പുലർ ഫ്രണ്ട് ഭീകരർ അഴിഞ്ഞാടി. താണയിലെ ഓഫീസിൽ നിന്നും നിർണ്ണായക രേഖകൾ എൻ.ഐ.എ പിടിച്ചെടുത്തെങ്കിലും ഒന്നും പിടികൂടിയില്ലെന്ന് എഴുതി നൽകണമെന്നാവശ്യപ്പെട്ട് പ്രവർത്തകർ ടൗൺ സ്റ്റേഷൻ ഉപരോധിച്ചു.
പിന്നാലെ നഗരത്തിൽ പ്രകടനം നടത്തിയവർ ദേശീയ പാത ഉപരോധിച്ചു. ബോലോ തക്ബീർ വിളിച്ചായിരുന്നു പ്രതിഷേധം. പോലീസ് അറസ്റ്റ് ചെയ്ത് നീക്കുന്നതിനിടെ നടന്ന കയ്യേറ്റത്തിൽ മാദ്ധ്യമ പ്രവർത്തകന് പരുക്കേറ്റു. ഒരു മണിക്കൂറോളമാണ് പ്രദേശത്ത് പോപ്പുലർ ഫ്രണ്ട് ഭീകരർ സംഘർഷാവസ്ഥ സൃഷ്ടിച്ചത് .ഇതിന് പുറമെ കായംകുളത്തും പോപ്പുലർ ഫ്രണ്ട് പ്രവർത്തകർ ദേശീയപാത ഉപരോധിച്ചു. കെഎസ്ആർടിസി ബസ് സ്റ്റാൻഡിന് സമീപമാണ് റോഡ് ഉപരോധം.
Comments