ചെന്നൈ: സഞ്ജു സാംസണിന് കീഴിൽ ടീം ഇന്ത്യയ്‌ക്ക് ജയത്തുടക്കം. ന്യൂസിലാന്റ് എ ടീമിനെതിരെ ഇന്ത്യ എ ടീം 7 വിക്കറ്റിനാണ് ജയിച്ചത്. ആദ്യം ബാറ്റ് ചെയ്ത കിവീസിന് 167 റൺസ് എടുക്കാനേ സാധിച്ചുള്ളു. താരതമ്യേന ചെറിയ സ്‌കോർ 31.5 ഓവറിൽ ഇന്ത്യ മറികടന്നു. 3 വിക്കറ്റ് നഷ്ടത്തിലാണ് 170 റൺസ് എടുത്ത് ഇന്ത്യ എ ടീം ആദ്യ മത്സരം സ്വന്തമാക്കിയത്. നായകൻ സഞ്ജു സിക്സർ പറത്തിയാണ് ജയം ആഘോഷിച്ചത്.
ഇന്ത്യയ്‌ക്കായി ഓപ്പണർ ഋതുരാജ് ഗെയ്ക് വാദ്(41) പുറത്താകാതെ നിന്ന രജത് പട്ടീദാർ(45) എന്നിവരാണ് മികച്ച പ്രകടനം നടത്തിയത്. ഓപ്പൺ പൃഥ്വി ഷാ (17) ന് പുറത്തായെങ്കിലും മറ്റുള്ളവരെല്ലാം സാമാന്യം ഭേദപ്പെട്ട പ്രകടനമാണ് നടത്തിയത്. മധ്യനിരയിൽ രാഹുൽ ത്രിപാഠി(31) എടുത്ത് പുറത്തായപ്പോൾ പട്ടീദാറിനൊപ്പം നായകൻ സഞ്ജു മൂന്ന് സിക്‌സറടക്കം 29 റൺസുമായി പുറത്താകാതെ നിന്നു.
ന്യൂസിലാന്റിനെ 40.2 ഓവറിൽ 167റൺസിന് പുറത്താക്കിയതിൽ സുപ്രധാന പങ്ക് വഹിച്ചത് ഷാർദ്ദൂൽ ഠാക്കൂറിന്റെ നാലു വിക്കറ്റ് പ്രകടനമാണ്. കുൽദീപ് സെൻ 3 വിക്കറ്റുകളും വീഴ്‌ത്തി. മധ്യനിരയിൽ ഏറെ നേരം പിടിച്ചുനിന്ന് 104 പന്തിൽ 61 നേടിയ മൈക്കിൾ റിപ്പണും വാലറ്റത്ത് മികച്ച പിന്തുണ നൽകിയ ജോ വാക്കറുമാണ്(36) കിവീസിന്റെ സ്‌കോർ 150 കടത്തിയത്.
Comments