ശിരോവസ്ത്രം നിർബന്ധമായും ധരിക്കണമെന്ന് നിർദ്ദേശിച്ചതിന്റെ പേരിൽ ഇറാൻ പ്രസിഡന്റ് ഇബ്രാഹിം റൈസിയുമായിട്ടുള്ള അഭിമുഖം റദ്ദാക്കി മുതിർന്ന മാദ്ധ്യമപ്രവർത്തക ക്രിസ്റ്റ്യൻ അമൻപൂർ. സിഎൻഎന്റെ ചീഫ് ഇന്റർനാഷണൽ ആങ്കറാണ് അമൻപൂർ. അതോടൊപ്പം തന്നെ യുഎസ് പബ്ലിക് ബ്രോഡ്കാസ്റ്റർ പിബിഎസിന് വേണ്ടിയും ഇവർ ഷോ ചെയ്യാറുണ്ട്. യുഎൻ ജനറൽ അസംബ്ലിയുടെ ഭാഗമായിട്ടാണ് ഇബ്രാഹിം റൈസിയുമായി അഭിമുഖം നിശ്ചയിച്ചത്. എന്നാൽ അഭിമുഖം നൽകുന്നതിന് മുന്നോടിയായി തല മറയ്‌ക്കണമെന്ന നിർദ്ദേശമാണ് അമൻപൂരിന് ലഭിച്ചത്. ബ്രിട്ടനിൽ ജനിച്ച അമൻപൂരിന്റെ പിതാവ് ഇറാൻ പൗരനാണ്.
ഇതോടെയാണ് അഭിമുഖം ഒഴിവാക്കുകയാണെന്ന് ഇവർ വ്യക്തമാക്കിയത്. ‘ ആ നിർദ്ദേശം ഞാൻ നിരസിച്ചു. ശിരോവസ്ത്രം ധരിക്കുന്ന പാരമ്പര്യം ഇല്ലാത്ത ന്യൂയോർക്കിൽ നിന്നാണ് ഞങ്ങൾ വരുന്നതെന്നും’ ഇവർ പറഞ്ഞു. ‘ ഇതിന് മുൻപും ഇറാൻ പ്രസിഡന്റുമാരെ ഇറാന് പുറത്ത് വച്ച് അഭിമുഖം നടത്തിയിട്ടുണ്ട്. എന്നാൽ ഇത്തരമൊരു ആവശ്യം ഇതുവരെ ആരും മുന്നോട്ടു വച്ചിട്ടില്ല. ഈ നിർദ്ദേശത്തോട് ഒരു രീതിയിലും യോജിക്കാൻ കഴിയില്ലെന്ന കാര്യം ഞാൻ അവരെ അറിയിച്ചുവെന്നും’ അവർ ട്വിറ്ററിൽ കുറിച്ചു. ശിരോവസ്ത്രം ധരിക്കാതെ ഒഴിഞ്ഞ കസേരയ്‌ക്ക് മുന്നിലിരിക്കുന്ന ഒരു ചിത്രവും അവർ സമൂഹമാദ്ധ്യമത്തിൽ പങ്കുവച്ചിട്ടുണ്ട്. അഭിമുഖം നടക്കുമ്പോൾ ഇബ്രാഹിം റൈസിക്ക് ഇരിക്കാനായി തയ്യാറാക്കിയിരുന്ന ഒഴിഞ്ഞ കസേരയ്‌ക്ക് അഭിമുഖമായി ഇരിക്കുന്ന ചിത്രമാണിത്.
ഇറാനിലെ നിലവിലെ സാഹചര്യം കണക്കിലെടുത്ത് തല മറയ്‌ക്കണമെന്നാണ് ഇബ്രാഹിം റൈസിയുടെ സഹായി അമൻപൂരിനോട് നിർദ്ദേശിച്ചത്. ഇറാനിൽ സ്ത്രീകൾ എങ്ങനെ വസ്ത്രം ധരിക്കണം എന്നതടക്കമുള്ള നിർദ്ദേശങ്ങൾ മതപുരോഹിതരാണ് നൽകുന്നത്. നിർദ്ദേശം പാലിക്കുന്നതിൽ വീഴ്ച വരുത്തിയ 22കാരിയായ യുവതിയെ കഴിഞ്ഞ ആഴ്ചയാണ് സദാചാര പോലീസ് മർദ്ദിച്ച് കൊലപ്പെടുത്തിയത്. ഇതിനെതിരെ ഇറാനിൽ വലിയ രീതിയിൽ പ്രതിഷേധം നടന്നു വരികയാണ്. ഹിജാബുകൾ കത്തിച്ചും, മുടി മുറിച്ചും, തെരുവിലിറങ്ങിയാണ് സ്ത്രീകൾ പ്രതിഷേധിക്കുന്നത്. കഴിഞ്ഞ ഒരാഴ്ചയ്‌ക്കിടെ 31ഓളം ഇറാനിയൻ പൗരന്മാർ ഇതുവരെ പോലീസ് അടിച്ചമർത്തലിൽ കൊല്ലപ്പെട്ടുവെന്നാണ് കണക്ക്.
Comments