തിരുവനന്തപുരം: രാജ്യവിരുദ്ധ പ്രവർത്തനങ്ങളുടെ പേരിൽ എൻഐഎ നടത്തിയ പരിശോധന ഏകപക്ഷീയമാണെന്ന് പ്രസ്താവിച്ച ഇടത് എംപി എഎം ആരിഫിന് പോപ്പുലർഫ്രണ്ട് നേതാക്കളുടെ പിന്തുണ. മുൻനിര നേതാക്കൾ ഉൾപ്പെടെ നിരവധി പേരാണ് സമൂഹമാദ്ധ്യമങ്ങളിൽ ആരിഫിനെ പിന്തുണച്ച് രംഗത്തുവന്നിരിക്കുന്നത്. ഇവർക്ക് ഇടത് അനുകൂലികളുടെ പ്രശംസയുമുണ്ട്.
എൻഐഎ പരിശോധനയ്‌ക്ക് പിന്നാലെ ഇന്നലെ ഉച്ചയോടെയായിരുന്നു ആരിഫിന്റെ പ്രതികരണം. പോപ്പുലർ ഫ്രണ്ട് ഓഫീസുകളിൽ മാത്രം പരിശോധന നടത്തിയത് ഏകപക്ഷീയമാണ്. ഇത് സദുദ്ദേശ പരമല്ലെന്നും എംപി പറഞ്ഞിരുന്നു. എന്നാൽ ഇതിന് പിന്നാലെ തന്നെ പോപ്പുലർഫ്രണ്ട് പ്രവർത്തകരുടെ സമൂഹമാദ്ധ്യമ അക്കൗണ്ടുകളിലും സ്വകാര്യ ഗ്രൂപ്പുകളിലും ആരിഫ് എംപിയെ അനുകൂലിച്ചുകൊണ്ടുള്ള പോസ്റ്റുകൾ പ്രത്യക്ഷപ്പെട്ടു.
പോപ്പുലർഫ്രണ്ട് പ്രമുഖ നേതാവ് പി.കെ നൗഫൽ ഉൾപ്പെടെയുള്ളവരായിരുന്നു ആരിഫിന് പരസ്യ പിന്തുണയുമായി രംഗത്ത് എത്തിയത്. ആരിഫിന്റെ പ്രതികരണത്തെക്കുറിച്ചുള്ള വാർത്തയുടെ തലക്കെട്ടായിരുന്നു അദ്ദേഹം ഫേസ്ബുക്കിൽ പങ്കുവെച്ചത്. പോപ്പുലർഫ്രണ്ടിന്റെയും സിപിഎമ്മിന്റെയും ഗ്രൂപ്പുകളിൽ ഈ പോസ്റ്റ് വലിയ ചർച്ചയായി മാറിക്കഴിഞ്ഞു.
അതേസമയം പ്രസ്താവനയ്‌ക്ക് പിന്നാലെ ആരിഫിനെ പോപ്പുലർഫ്രണ്ടുമായി ബന്ധമുണ്ടെന്ന തരത്തിൽ വിമർശനം ഉയർന്നിരുന്നു. ഈ വിമർശനം ശരിവയ്‌ക്കുന്നതാണ് എംപിയെ പിന്തുണച്ചുകൊണ്ടുള്ള പോപ്പുലർഫ്രണ്ടിന്റെ നടപടി.
Comments