ന്യൂഡൽഹി : ഐടി മേഖലയിലെ യുവാക്കളെ ലക്ഷ്യമിട്ട് വ്യാജ റാക്കറ്റുകൾ പ്രവർത്തിക്കുന്നതായി റിപ്പോർട്ട്. വിദേശകാര്യ മന്ത്രാലയമാണ് ഇത് സംബന്ധിച്ച വിവരങ്ങൾ ഔദ്യോഗിക പേജിലൂടെ പുറത്ത് വിട്ടത്. ദിവസങ്ങൾക്ക് മുമ്പ് മ്യാൻമറിൽ കുടുങ്ങിക്കിടക്കുന്ന ഇന്ത്യക്കാരുടെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ഇതിന് പിന്നാലെയാണ് വിദേശ കാര്യ മന്ത്രാലയത്തിന്റെ നടപടി. തായ്‌ലൻഡിലെ ഡിജിറ്റൽ സെയിൽസ് ആൻഡ് മാർക്കറ്റിംഗ് എക്സിക്യൂട്ടീവ് തസ്തികകളിലേക്കാണ് വ്യാജന്മാർ യുവാക്കളെ റിക്രൂട്ട് ചെയ്യുന്നത്. ഇതിനായി കോൾസെന്റർ തട്ടിപ്പുകളിലും ക്രിപ്റ്റോ കറൻസി തട്ടിപ്പുകളിലും ഏർപ്പെട്ടിരിക്കുന്ന സംശയാസ്പദമായ ഐടി സ്ഥാപനങ്ങൾ പ്രവർത്തിക്കുന്നുണ്ടെന്നും അധികൃതർ മുന്നറിയിപ്പ് നൽകുന്നു.
സമൂഹ മാദ്ധ്യമങ്ങളിലൂടെയും ഏജന്റുമാരിലൂടെയും തായ്‌ലന്റിലെ ഡാറ്റാ എൻട്രി ജോലിയുടെ വിവരങ്ങൾ പുറത്ത് വരാറുണ്ട്. ഇവയിൽ ലഭിക്കുന്ന ആനൂകുല്യങ്ങളിൽ ആകൃഷ്ടരായി കബളിപ്പിക്കപ്പെടുന്ന യുവാക്കളെയാണ് സംഘം ലക്ഷ്യമിടുന്നത്. ഇത്തരക്കാർ കെണിയിൽപ്പെടുന്നവരെ അനധികൃതമായാണ് അതിർത്തി കടത്തി മ്യാൻമാറിൽ എത്തിക്കുന്നത്. പിന്നാലെ ഇവരെ ബന്ദിയാക്കുകയും ചെയ്യുന്നതായി അധികൃതർ പറയുന്നു.
ജോലി വാഗ്ദാനങ്ങളുമായി സമൂഹമാദ്ധ്യമങ്ങളിൽ വരുന്ന എല്ലാ വർത്തകളും വിശ്വസിക്കരുത്. ജോലിക്കായി ടൂറിസ്റ്റ് വിസയിലോ വിസിറ്റിംഗ് വിസയിലോ മറ്റു രാജ്യങ്ങളിലേക്ക് പോകുന്നവർ സ്ഥാപനങ്ങളുടെ വിശ്വസ്തത പരിശോധിക്കണമെന്നും വിദേശ കാര്യ മന്ത്രാലയം വ്യക്തമാക്കി. എജന്റുമാർ മുഖേന ലഭിക്കുന്ന ജോലി ആണെങ്കിലും ഇവ പരിശോധിക്കപ്പെടേണ്ടതാണ്.
അടുത്തിടെ മ്യാൻമാറിൽ ഇന്ത്യക്കാർ ബന്ദികളാക്കപ്പെടുകയും നിയമവിരുദ്ധമായ ജോലികൾ ചെയ്യാൻ നിർബന്ധിതരാകുകയും ചെയ്യുന്നതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നിരുന്നു. ദൃശ്യങ്ങൾ പുറത്ത് വന്നതിന് പിന്നാലെ വിഷയത്തിൽ ഇടപെടണമെന്ന് ആവശ്യപ്പെട്ട് തമിഴ്നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചിരുന്നു. ഇതിന്റെ ഭാഗമായി 30 ഇന്ത്യക്കാരെ നാട്ടിൽ തിരിച്ചെത്തിക്കാൻ വിദേശകാര്യ മന്ത്രാലയത്തിന് സാധിച്ചു.
Comments