ന്യൂഡൽഹി: യുകെയിൽ ഹിന്ദുക്കൾക്കെതിരെ തുടർച്ചയായി നടക്കുന്ന അക്രമങ്ങളിൽ ഡൽഹിയിലെ യുകെ എംബസിക്ക് മുൻപിൽ പ്രതിഷേധവുമായി വിശ്വ ഹിന്ദു പരിഷത്. ലെസ്റ്റർ, ബർമിങ്ഹാം, സ്‌മെതിക് എന്നിവിടങ്ങളിൽ അക്രമങ്ങൾ നടന്ന സാഹചര്യത്തിലാണ് വിശ്വ ഹിന്ദു പരിഷത്തിന്റെ പ്രതിഷേധം.
ഹിന്ദുക്കൾക്കെതിരായ അക്രമം ഗൗരവത്തിലെടുക്കാനും ഉത്തരവാദികളായവർക്കെതിരെ ശക്തമായ നടപടി സ്വീകരിക്കാനും യുകെ സർക്കാർ തയ്യാറാകണമെന്ന് വിശ്വഹിന്ദു പരിഷത് ആവശ്യപ്പെട്ടു. വിഎച്ച്പി ഇന്റർനാഷണൽ വർക്കിംഗ് പ്രസിഡന്റ് അലോക് കുമാറിന്റെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം. ഇസ്ലാമിക തീവ്രവാദികളുടെ രീതികളിലേക്ക് മാറാനുളള നീക്കം ലോകസമാധാനം കണക്കിലെടുത്ത് ബ്രിട്ടൻ അവസാനിപ്പിക്കണമെന്ന് അലോക് കുമാർ പറഞ്ഞു. ഹിന്ദു ആഘോഷങ്ങൾ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് എംപി കത്തെഴുതിയ കാര്യം ചൂണ്ടിക്കാട്ടിയായിരുന്നു അലോക് കുമാറിന്റെ വാക്കുകൾ.
നേരത്തെ ബ്രിട്ടീഷ് പ്രധാനമന്ത്രി ലിസ് ട്രസിന് ഉൾപ്പെടെ വിഎച്ച്പി കത്ത് എഴുതിയിരുന്നു. ലെസ്റ്ററിൽ താമസിക്കുന്ന വലിയ വിഭാഗം ഹിന്ദുക്കളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ആവശ്യപ്പെട്ടായിരുന്നു കത്ത്. വിശ്വഹിന്ദു പരിഷത്തിന്റെ ലോക ഹിന്ദു കൗൺസിലും വർദ്ധിച്ചുവരുന്ന അക്രമസംഭവങ്ങളിൽ ആശങ്ക രേഖപ്പെടുത്തിയിരുന്നു.
വിദ്വേഷകരവും ഏകപക്ഷീയവുമായ തീവ്രവാദ പ്രവൃത്തിയാണ് നടക്കുന്നതെന്നും വിശ്വഹിന്ദു പരിഷത് ആരോപിച്ചു. നിരവധി വീടുകളും വസ്തുവകകളും അക്രമങ്ങൾക്ക് ഇരയാകുന്നുണ്ട്. അക്രമം നടന്ന മേഖലകളിലെ ഹിന്ദു കുടുംബങ്ങൾ കുട്ടികളെ സ്‌കൂളിൽ വിടാൻ പോലും മടിക്കുകയാണെന്നും വിശ്വഹിന്ദു പരിഷത് ചൂണ്ടിക്കാട്ടുന്നു.
Comments