ശ്രീനഗർ: കശ്മീരിലെ സ്‌കൂളുകളിൽ ഈശ്വരപ്രാർത്ഥനയും സൂര്യനമസ്‌കാരവും പാടില്ല എന്ന് മുസ്ലിം സംഘടനകൾ. കശ്മീരിലെ 30-ഓളം ഇസ്ലാം മത-വിദ്യാഭ്യാസ സംഘടനകളുടെ കൂട്ടായ്മയായ മുത്തഹിദ മജ്‌ലിസ്-ഇ-ഉലമയാണ്(എംഎംയു) സ്കൂളുകളിലും നിന്നും ഈശ്വരപ്രാർത്ഥനയും സൂര്യനമസ്‌കാരവും ഒഴിവാക്കണമെന്ന് കേന്ദ്രസർക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. മുസ്ലിം മതവികാരം വ്രണപ്പെടുത്തുന്നുവെന്ന് ആരോപിച്ചാണ് മുത്തഹിദ മജ്‌ലിസ്-ഇ-ഉലമ സർക്കാരിനെയും വിദ്യാഭ്യാസ വകുപ്പിനെയും സമീപിച്ചിരിക്കുന്നത്.
വിദ്യാഭ്യാസ സ്ഥാപനങ്ങളിൽ പ്രഭാത പ്രാർത്ഥനയും യോഗ അഭ്യാസവും നടത്തുമ്പോൾ ഹിന്ദു ശ്ലോകങ്ങളാണ് ഇസ്ലാം വിശ്വാസികളായ കുട്ടികൾക്ക് ചൊല്ലേണ്ടി വരുന്നത്. ഇത്തരം കാര്യങ്ങൾ അനുവദിക്കാൻ സാധിക്കില്ല എന്നാണ് ജാമിയ മസ്ജിദിന്റെ മുഖ്യ പുരോഹിതനും ഹുറിയത്ത് ചെയർമാനുമായ മിർവായിസ് ഉമർ ഫാറൂഖിന്റെ നേതൃത്വത്തിലുള്ള എംഎംയു അവകാശം ഉന്നയിക്കുന്നത്. തെക്കൻ കശ്മീരിലെ ശ്രീനഗറിൽ നിന്ന് 70 കിലോമീറ്റർ അകലെയുള്ള കുൽഗാമിലെ ഒരു സ്കൂളിൽ കുട്ടികൾ ‘രഘുപതി രാഘവ് രാജാ റാം’ എന്ന ഭജന ആലപിച്ചതാണ് മുസ്ലിം സംഘടനകളെ ചൊടിപ്പിച്ചിരിക്കുന്നത്.
പിന്നാലെ, സ്കൂളുകളിൽ നിന്ന് ഈശ്വര പ്രാർത്ഥനയും സുര്യനമസ്കാരവും അടക്കമുള്ളവ പിൻവലിക്കണമെന്ന് ഇവർ ആവശ്യപ്പെട്ടു. കശ്മീരിലെ മുസ്ലിങ്ങളുടെ മതവിശ്വാസങ്ങളെ ഇത്തരം തീരുമാനങ്ങൾ ബാധിക്കുന്നുവെന്നും ഇത് വെച്ചുപൊറുപ്പിക്കില്ല എന്നുമാണ് മുസ്ലിം സംഘടനകൾ വെല്ലുവിളിച്ചിരിക്കുന്നത്. ഇസ്ലാം മതത്തിന് യോജിച്ച തരത്തിലല്ല സ്കൂളുകൾ പ്രവർത്തിക്കുന്നത് എങ്കിൽ വിദ്യാർത്ഥികളെ സ്കൂളുകളിൽ നിന്നും പിൻവലിക്കാനും സംഘടനകൾ രക്ഷിതാക്കൾക്ക് നിർദ്ദേശം നൽകി.
Comments