ഹൈദരാബാദ് : തെലങ്കാനയിൽ വിദ്യാർത്ഥിക്ക് പന്നിപ്പനി സ്ഥിരീകരിച്ചു. വാറങ്കലിലെ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ടെക്‌നോളജിയിലെ വിദ്യാർത്ഥിക്കാണ് രോഗം സ്ഥിരീകിച്ചത്. കുട്ടിയെ ഹനംകൊണ്ടയിലെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റി .
കുട്ടിയുമായി അടുത്തിടപഴകിയ വിദ്യാർത്ഥികളെയും ജീവനക്കാരെയും ക്വാറന്റൈനിൽ പ്രവേശിപ്പിച്ചു. ഇവരെ പരിശോധനയ്‌ക്കും വിധേയമാക്കി. പന്നിപ്പനിയുടെ ലക്ഷണങ്ങൾ കണ്ടതിനെ തുടർന്നാണ് വിദ്യാർത്ഥിയെ എച്ച1 എൻ1 പരിശോധനയ്‌ക്ക് വിധേയമാക്കിയത്. പിന്നാലെ രോഗം സ്ഥിരീകരിക്കുകയായിരുന്നു.
വിദ്യാർത്ഥിക്ക് രോഗം ബാധിച്ചതിനെ തുടർന്ന് ക്ലാസ് റൂമും ഹോസ്റ്റലും അണുവിമുക്തമാക്കി. ഒപ്പം അടുത്ത് ഇടപഴകിയ വിദ്യാർത്ഥികളോട് ക്വാറന്റൈനിൽ തുടരാനും രോഗ ലക്ഷണങ്ങൾ കണ്ടാൽ അറിയിക്കാനും പ്രാഥമിക ആരോഗ്യ കേന്ദ്രം നിർദ്ദേശം നൽകി. കൂടാതെ ആരോഗ്യ പ്രവർത്തകരും , കോളേജ് അധികൃതരും ചേർന്ന് രോഗവ്യാപനം തടയാനുള്ള നടപടികൾ സ്വീകരിച്ചുവരികയാണ്.
പനി, കുളിര്, തൊണ്ടവേദന, മൂക്കൊലിപ്പ്, ശരീരവേദന, തലവേദന, ക്ഷീണം, വയറിളക്കം, ഛർദ്ദി എന്നിവയാണ് പന്നിപ്പനിയുടെ രോഗ ലക്ഷണങ്ങൾ.വൈറസ് ശരീരത്തില്‍ പ്രവേശിച്ച് ഒന്നു മുതൽ മൂന്ന് ദിവസത്തിനുള്ളിലാണ് ഫ്‌ളൂ ലക്ഷണങ്ങൾ കണ്ടു തുടങ്ങുന്നത് . അസുഖബാധിതനായ വ്യക്തിയിൽ നിന്ന് വായുവിലൂടെ രോഗം ഏഴുദിവസത്തിനുള്ളിൽ പകർന്നേക്കാം. രോഗം വ്യാപിക്കുന്ന സാഹചര്യത്തിൽ ഇക്കാര്യങ്ങൾ ശ്രദ്ധിക്കുക. ചുമയ്‌ക്കുമ്പോഴും തുമ്മുമ്പോഴും വായും മൂക്കും മറയ്‌ക്കണം. രോഗിയെ പ്രത്യേക മുറികളിൽ താമസിപ്പിക്കുകയും രോഗിയെ ശുശ്രൂഷിക്കുന്നവർ മാസ്‌കുകൾ ധരിക്കുകയും വേണം. രോഗമുള്ളവർ മറ്റുള്ളവരുമായുള്ള സമ്പർക്കം പരമാവധി കുറയ്‌ക്കുക.















