ടോക്യോ: ജപ്പാൻ പ്രധാനമന്ത്രി ഷിൻസോ ആബേയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കാനായി പ്രധാനമന്ത്രി നരേന്ദ്ര മോദി ടോക്യോവിൽ എത്തി. 100 രാജ്യങ്ങളിൽ നിന്നുള്ള പ്രതിനിധികളടക്കം 20 രാഷ്‌ട്ര തലവന്മാരും ചടങ്ങിൽ പങ്കെടുക്കും. പ്രധാനമന്ത്രി നരേന്ദ്ര മോദി സംസ്കാരച്ചടങ്ങുകൾക്കായി എത്തിയ വാർത്തയാണ് അദ്ദേഹം ട്വിറ്ററിലൂടെ പങ്കു വെച്ചത്.
ജൂലൈ 8ന് ജപ്പാനിലെ നരയിൽ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി സംസാരിച്ചുകൊണ്ടിരിക്കുമ്പോഴാണ് ആബേക്ക് വെടിയേൽക്കുന്നത്. തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. അബേയുടെ മരണത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യ ജൂലൈ 9ന് ഒരു ദിവസം ദുഃഖാചരണം നടത്തിയിരുന്നു.
ജപ്പാൻ പ്രധാനമന്ത്രി ഫ്യുമിയോ കിഷിദയുമായും പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും. ഷിൻസോ ആബേയുടെ ഭാര്യ അകിയേയും അദ്ദേഹം സന്ദർശിക്കും. ഇതിന് ശേഷം ബഡോകാനിലെ അകസാക പാലസിൽ നടക്കുന്ന സംസ്‌കാര ചടങ്ങുകളിൽ പ്രധാനമന്ത്രി പങ്കെടുക്കുമെന്നും വിദേശകാര്യ സെക്രട്ടറി വിനയ് ക്വത്ര അറിയിച്ചു. അന്തരിച്ച ജപ്പാൻ പ്രധാനമന്ത്രയും നരേന്ദ്ര മോദിയും ഉറ്റ സുഹൃത്തുക്കൾ ആയിരുന്നു. ഇരുവരുടെ സൗഹൃദത്തിൽ ഇന്ത്യ ജപ്പാൻ ബന്ധം കൂടുതൽ ദൃഢമായി.
ഇരു കടലിടുക്കുകൾ തമ്മിലുള്ള കൂടിച്ചേരലുകളെ പോലെ ഇന്ത്യ ജപ്പാൻ രാജ്യങ്ങൾ തമ്മിലുള്ള ബന്ധവും മികച്ചതായിരുന്നു. ഇരു രാജ്യങ്ങളുടെ വികസനത്തിന് ഇത് ഒരു പരിധി വരെ മുതൽക്കൂട്ടായി. 2007ൽ നരേന്ദ്ര മോദി ഗുജറാത്ത് പ്രധാനമന്ത്രി ആയിരിക്കുന്ന സമയത്ത് ജപ്പാൻ സന്ദർശിക്കുകയും വികസനവുമായി ബന്ധപ്പെട്ട നിരവധി ചർച്ചകൾ ഇരുവരും ചേർന്നു നടത്തുകയും ചെയ്തിട്ടുണ്ടെന്ന് ക്വത്ര സൂചിപ്പിച്ചു.
ഇന്ത്യയുടെ വളർച്ചയിൽ പ്രധാനമന്ത്രി ആബേയുടെ സംഭാവന വളരെ വലുതാണ്. ഇരു രാജ്യങ്ങൾ തമ്മിലുള്ള ബന്ധം ഇന്ത്യയുടെ സാമ്പത്തിക രംഗത്തെ കൂടുതൽ സഹായിച്ചു. അത് വിശാലവും, തന്ത്രപരവും, സമഗ്രവുമായ വികസനത്തിന് കാരണമായി. 2007ൽ ഇന്ത്യൻ പാർലമെന്റിൽ അദ്ദേഹം നടത്തിയ പ്രസംഗം ഇൻഡോ പസഫിക് മേഖലകളിലെ രാഷ്‌ട്രീയപരവും, തന്ത്രപരവും, സാമ്പത്തിക യാഥാർഥ്യങ്ങളുമായുള്ള കാര്യങ്ങൾക്ക് അടിത്തറ നൽകിയതായി ക്വത്ര ആവർത്തിച്ചു.
ജപ്പാനുമായി ഇന്ത്യ ഗാഢമായ ബന്ധമാണ് ഇന്ന് വച്ചുപുലർത്തുന്നത്. പ്രതിരോധം, സുരക്ഷ, കാലാവസ്ഥാ വ്യതിയാനം, ആരോഗ്യ സുരക്ഷ, അടിസ്ഥാന സൗകര്യം, വ്യാവസായിക വികസനം, ഊർജ്ജം, മാനവ വിഭവ ശേഷി, നിർണായകമായ സാങ്കേതിക വിദ്യ തുടങ്ങിയവയുമായി മികച്ച സഹകരണമാണ് നടത്തിയിരുന്നതെന്ന് ക്വത്ര ചൂണ്ടിക്കാട്ടുന്നു. ജപ്പാൻ പ്രധാനമന്ത്രി കിഷിദ മാർച്ചിൽ ഇന്ത്യ സന്ദർശിച്ചിരുന്നു. തുടർന്ന് അടുത്ത മാസം മോദി ജപ്പാനും സന്ദർശനം നടത്തിയിരുന്നു. കൊറോണ മഹാമാരി സമയത്ത് ഇരു രാജ്യങ്ങൾ പരസ്പരം സഹകരിച്ച് നടത്തിയ പ്രവർത്തനങ്ങൾ ആഗോള തലത്തിൽ ബന്ധം ഊട്ടി ഉറപ്പിക്കുന്നതിന് കാരണമായെന്നും ക്വത്ര കൂട്ടിച്ചേർത്തു.
Comments