ന്യൂയോർക്ക്: അന്താരാഷ്‌ട്ര വ്യോമയാന രംഗത്തെ വിപ്ലവകരമായ മാറ്റത്തിനായി ഇന്ത്യ മുന്നോട്ട് വെച്ച ആശയങ്ങൾക്ക് വൻ സ്വീകാര്യത. സൗരോർജ്ജത്തെ ഇന്ത്യയുടെ മുന്നേറ്റം എടുത്തുപറഞ്ഞ അന്താരാഷ്‌ട്ര വ്യോമയാന കൂട്ടായ്മ വ്യോമമേഖലയിൽ വ്യാപകമായി സൗരോർജ്ജം ഉപയോഗിക്കാനുള്ള ആഹ്വാനം പുറപ്പെടുവിച്ചു. ആഗോള സൗരസഖ്യവുമായി ധാരണ പത്രം ഒപ്പിട്ടാണ് സമ്മേളനം അവസാനിച്ചത്.
ഇന്ത്യയും ഫ്രാൻസും സംയുക്തമായി ആതിഥേയത്വം വഹിച്ച സമ്മേളനം അന്താരാഷ്‌ട്ര വ്യോമയാന മേഖലയിലെ വലിയ മാറ്റത്തിനാണ് തുടക്കം കുറിച്ചതെന്ന് പ്രതിനിധികൾ അറിയിച്ചു. സൗരോർജ്ജവുമായി ബന്ധപ്പെട്ട് നൂതന ആശയങ്ങളും സാങ്കേതിക വിദ്യകളും വികസിപ്പിക്കാനും തീരുമാനം എടുത്തു. ആഗോള വ്യോമയാന മേഖലയിൽ ഒരു പുതിയ പ്രഭാതമാണ് സൗരോർജ്ജ കരാറിലൂടെ ഉരുത്തിരിയുന്നതെന്ന് സംഘടനാ പ്രതിനിധികൾ പറഞ്ഞു.
വ്യോമയാന മേഖലയിൽ സുസ്ഥിരമായ പുനരുജ്ജീവനമാണ് എല്ലാവരും ആഗ്രഹിക്കുന്നത്. ഇന്ധന മേഖലയിലും വിപ്ലവകരമായ മാറ്റത്തിന് സമയമായി. മോണ്ട്ട്രിയലിലാണ് സമ്മേളനവും പ്രദർശനവും നടന്നത്. 1400 പ്രതിനിധികളാണ് വിവിധ രാജ്യങ്ങളെ പ്രതിനിധീകരിച്ച് സമ്മേളനത്തിൽ പങ്കെടുത്തത്.
ആധുനിക കാലത്ത് വ്യോമയാന രംഗത്ത് നടത്താനിരിക്കുന്ന പുതിയ നിർമ്മാണ രീതികളുടെ മാതൃകകൾ, സാങ്കേതിക ഉപകരണങ്ങളുടെ മാതൃകകൾ എന്നിവയും സമ്മേളനത്തിൽ പ്രദർശിപ്പിച്ചു. സമ്മേളനത്തിലെ പൊതുധാരണകളും തീരുമാനങ്ങളും ഐക്യരാഷ്‌ട്രസഭയുടെ പ്രത്യേക സമിതിയ്‌ക്ക് മുമ്പാകെ വയ്‌ക്കുമെന്നും ഇന്ത്യയും ഫ്രാൻസും തീരുമാനിച്ചു.
വ്യോമയാന മേഖല മഹാമാരിയേയും, കാലാവസ്ഥാ വ്യതിയാനത്തേയും അതിജീവിച്ച് മുന്നേറുകയാണ്. വ്യോമമേഖലയിൽ ഡിജിറ്റലൈസേഷൻ, സൈബർ സെക്യൂരിറ്റി എന്നിവ അടിയന്തിരമായി വികസിക്കേണ്ടതും എല്ലാവരുടേയും ഒരുമിച്ചുള്ള പരിശ്രമം വേണ്ടതാ ണെന്നും സമ്മേളനത്തിന്റെ അദ്ധ്യക്ഷൻ സാൽവതോർ സിയാച്ചിതാനോ പറഞ്ഞു.
Comments