തിരുവനന്തപുരം: പോപ്പുലർ ഫ്രണ്ടിനെ ആർഎസ്എസുമായി താരതമ്യം ചെയ്യുന്നത് കപട മതേതരത്വമെന്ന് കേന്ദ്രമന്ത്രി വി മുരളീധരൻ. പിഎഫ്‌ഐ നിരോധിച്ചത് രാജ്യസുരക്ഷ കണക്കിലെടുത്താണെന്നും മുരളീധരൻ പറഞ്ഞു. രാജ്യവിരുദ്ധ പ്രവർത്തനങ്ങളിൽ ഏർപ്പെട്ടതിനും ഇന്ത്യയുടെ മതേതത ഘടന തകർക്കാൻ ശ്രമിച്ചതിനും ഭീകരവാദ പ്രവർത്തനങ്ങൾ നടത്തിയതിനുമാണ് പിഎഫ്‌ഐയെ നിരോധിച്ചതെന്നും നടപടി ധീരമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിരോധിച്ച പിഎഫ്‌ഐയുടെ അനുബന്ധ സംഘടനയായ റിഹാബ് ഫൗണ്ടേഷനുമായി ഇന്ത്യൻ നാഷണൽ ലീഗിന് ബന്ധമുണ്ടെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷൻ കെ സുരേന്ദ്രൻ ആരോപിച്ചു. പിഎഫ്‌ഐയുടെ ഫണ്ട് കൈകാര്യം ചെയ്യുന്ന സംഘടനയാണ് റിഹാബ് ഫൗണ്ടേഷൻ. രാജ്യത്ത് മതഭീകര സംഘടനകൾക്ക് ഫണ്ട് നൽകി സഹായിക്കുന്ന സംഘടനയാണ് ഐഎൻഎൽ എന്നും മന്ത്രിസഭയിൽ നിന്നും എൽഡിഎഫിൽ നിന്നും ഇന്ത്യൻ നാഷണൽ ലീഗിനെ പുറത്താക്കണമെന്നും സുരേന്ദ്രൻ ആവശ്യപ്പെട്ടു.
പിഎഫ്‌ഐ നിരോധിച്ച സഹാചര്യത്തിൽ തുടർ നടപടികൾ തീരുമാനിക്കാൻ ആഭ്യന്തര സെക്രട്ടറിയും പോലീസ് മേധാവിയും എഡിജിപിയും മുഖ്യമന്ത്രിയുമായി ചർച്ച നടത്തും. മുഖ്യമന്ത്രിയുടെ നിർദേശത്തിന്റെ അടിസ്ഥാനത്തിലാകും തുടർ നടപടിയെന്ന് ഉന്നത ഉദ്യോഗസ്ഥർ പറഞ്ഞു.
Comments