ന്യൂഡൽഹി: റഷ്യ-യുക്രെയ്ൻ പ്രശ്നം ഉടൻ അവസാനിപ്പിക്കണമെന്ന ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് വിദേശകാര്യ മന്ത്രി എം ജയശങ്കർ. പ്രധാനമന്ത്രി നരേന്ദ്ര മോദി റഷ്യൻ പ്രസിഡന്റ് വ്ളാഡിമർ പുടിനുമായുള്ള കൂടിക്കാഴ്ചയിൽ ഇക്കാര്യം പറഞ്ഞിരുന്നു. ഇരു രാജ്യങ്ങളും തമ്മിൽ യുദ്ധം അവസാനിപ്പിച്ച് പരസ്പര സഹകരണത്തോടെ മുന്നോട്ട് പോകണമെന്നാണ് ഇന്ത്യ ആഗ്രഹിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
യു എന്നിൽ ഉന്നയിച്ച വിഷയത്തെ കുറിച്ച് ഇന്ത്യയുടെ നിലപാട് എന്താണെന്ന മാദ്ധ്യമ പ്രവർത്തകരുടെ ചോദ്യത്തിന് മറുപടി നൽകുകയായിരുന്നു അദ്ദേഹം.
സെപ്തംബർ 16നാണ് സമർഖണ്ഡിൽ മോദിയും പുടിനും തമ്മിലുള്ള കൂടിക്കാഴ്ച നടന്നത്. റഷ്യ യുക്രെയ്ൻ യുദ്ധത്തിന് ശേഷം നടക്കുന്ന ആദ്യ ചർച്ചയാണിതെന്ന് ജയശങ്കർ സൂചിപ്പിച്ചു.
ലോകനേതാക്കൾ തമ്മിൽ നടത്തിയ കൂടിക്കാഴ്ച അവരെ സംബന്ധിച്ചിടത്തോളം സ്വാഭാവികം മാത്രമാണ്. മാദ്ധ്യമ പ്രവർത്തകരാണ് അതുമായി ബന്ധപ്പെട്ട മറ്റു വാർത്തകളെല്ലാം നൽകിയത്. സമർഖണ്ഡിൽ നടത്തിയ കൂടിക്കാഴ്ചയിൽ ഇന്ത്യയുടെ നിലപാടിൽ മാറ്റമില്ലെന്ന് മാദ്ധ്യമപ്രവർത്തകരോട് വ്യക്തമാക്കി. ചർച്ചയുമായി ബന്ധപ്പെട്ട് മറ്റേതെങ്കിലും തരത്തിലുള്ള നിലപാട് ഇന്ത്യയുടെ ഭാഗത്തു നിന്ന് ഉണ്ടാകുമോ എന്ന ചോദ്യത്തിന് ഇന്ത്യയുടെ നിലപാട് വ്യക്തമാക്കുന്ന മറുപടിയാണ് അദ്ദേഹം നൽകിയത്.
പുടിനുമായുള്ള കൂടിക്കാഴ്ചയിൽ മോദി പറഞ്ഞത് ഇത് യുദ്ധത്തിനുള്ള സമയമല്ലെന്നാണ്. ലോകത്താകമാനം നിലനിൽക്കുന്ന ആഹാരം, ഊർജ്ജം തുടങ്ങിയ മേഖലകളിലെ പ്രതിസന്ധി പരിഹരിക്കാനുള്ള വഴികൾ കണ്ടെത്തണമെന്നും പ്രധാനമന്ത്രി പറഞ്ഞിരുന്നു. കൂടാതെ ഷാങ്ഹായി കോർപറേഷൻ ഓർഗനൈസേഷൻ (എസ് സി) ഉച്ചകോടിയുടെ ഭാഗമായി നടന്ന കൂടിക്കാഴ്ചയിൽ ജനാധിപത്യം, സംഭാഷണം, നയതന്ത്രം തുടങ്ങിയവയുടെ പ്രാധാന്യത്തെ കുറിച്ചും മോദി സംസാരിച്ചതായി അദ്ദേഹം സൂചിപ്പിച്ചു.
Comments