കോഴിക്കോട്: സിനിമ പ്രമോഷൻ ചടങ്ങിനിടെ യുവ നടിമാർക്ക് നേരെ ലൈംഗികാതിക്രമം നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന 2 പേർക്കെതിരെ കേസ്. ജാമ്യമില്ലാ വകുപ്പുകൾ ചുമത്തി പന്തീരാങ്കാവ് പോലീസാണ് കേസ് രജിസ്റ്റർ ചെയ്തത്. രണ്ട് നടിമാരുടെയും വിശദമായ മൊഴിരേഖപ്പെടുത്തിയ ശേഷമാണ് കേസെടുത്തത്. സംഭവ സമയത്ത് ചിത്രീകരിച്ച മുഴുവൻ ദൃശ്യങ്ങളും ഹാജരാക്കാൻ സംഘാടകരോട് പോലീസ് നിർദേശിച്ചു.
കഴിഞ്ഞ ദിവസമാണ് പരിപാടി കഴിഞ്ഞ് മടങ്ങുകയായിരുന്ന നടിമാർക്ക് നേരെ അതിക്രമം ഉണ്ടായത്. സിനിമയുടെ അണിയറ പ്രവർത്തകർ നൽകിയ പരാതിയെ തുടർന്ന് വനിത പൊലീസ് ഉദ്യോഗസ്ഥർ ഇരുവരിൽ നിന്നും വിശദമായ മൊഴി രേഖപ്പെടുത്തി. അതിക്രമം നടത്തിയവരെ കണ്ടാൽ തിരിച്ചറിയുമെന്ന് ഇരുവരും മൊഴി നൽകിയിട്ടുണ്ട്.
സംഭവം നടന്ന മാളിലെ സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘം ശാസ്ത്രീയ പരിശോധനക്കായി കസ്റ്റഡിയിലെടുക്കും. മാൾ അധികൃതരിൽ നിന്ന് വിവരങ്ങൾ ചോദിച്ചറിഞ്ഞു. തുടർന്ന് സിസിടിവി ദൃശ്യങ്ങളും പരിശോധിച്ചു.
വിദൂര ദൃശ്യങ്ങളായതിനാൽ സാങ്കേതിക സൗകര്യങ്ങളുടെ സഹായത്തോടെയാകും വിശകലനം ചെയ്യുക. ആക്രമണത്തിനിരയായ നടിയുടെ പ്രതികരണവും അന്വേഷണ സംഘം പരിശോധിച്ചു. കൂടുതൽ വ്യക്തതക്ക് വേണ്ടി പരിപാടിയുടെ മുഴുവൻ ദൃശ്യങ്ങളും കൈമാറാൻ സംഘാടകരോട് പൊലീസ് ആവശ്യപ്പെട്ടു. പരിപാടി സമയത്ത് മാളിലെ സുരക്ഷാ ക്രമീകരണങ്ങളിൽ പാളിച്ചയുണ്ടായോ എന്നതുൾപ്പെടെ പൊലീസ് അന്വേഷിക്കുന്നുണ്ട്.
Comments