ഇസ്ലാമാബാദ്: പാകിസ്താനിൽ വൻ കർഷക പ്രതിഷേധം. പാക് പഞ്ചാബിൽ നിന്നുൾപ്പെടെ 25,000 ത്തിലധികം കർഷകർ തലസ്ഥാനമായ ഇസ്ലാമാബാദിലേക്ക് യാത്ര തുടങ്ങി. ഉൽപ്പന്നങ്ങൾക്ക് വില വർദ്ധിപ്പിക്കണമെന്നും രാസവളത്തിന്റെ വില കുറയ്‌ക്കണമെന്നും വൈദ്യുതി നിരക്ക് വർദ്ധന പിൻവലിക്കണമെന്നും ആവശ്യപ്പെട്ടാണ് കർഷകർ പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയത്.
പാകിസ്താനി ഫാർമർ അസോസിയേഷന്റെ നേതൃത്വത്തിലാണ് പ്രതിഷേധങ്ങൾ. തലസ്ഥാനമായ ഇസ്ലാമാബാദിൽ പോലീസ് നിരോധനാജ്ഞ പ്രഖ്യാപിച്ചു. ബസുകളിലും ചെറു വാഹനങ്ങളിലും ട്രെയിൻ മാർഗവുമാണ് കർഷകർ തലസ്ഥാനത്തേക്ക് യാത്ര തിരിച്ചിരിക്കുന്നത്. പാകിസ്താനിലെ വിവിധയിടങ്ങളിൽ നടന്നുവരുന്ന പ്രതിഷേധ പരമ്പരയുടെ ഭാഗമായിട്ടാണ് കർഷകരുടെ പ്രകടനം. ഇവർ തലസ്ഥാനത്തേക്ക് എത്താനുളള എല്ലാ എൻട്രി പോയിന്റുകളും സുരക്ഷാസേന അടച്ചിട്ടുണ്ട്.
വൈദ്യുതി നിരക്ക് യൂണിറ്റിന് 5.3 രൂപയായി പുനർനിശ്ചയിക്കണമെന്നാണ് പ്രധാന ആവശ്യം. വൈദ്യുതി ചാർജ്ജിൽ നിലവിൽ ഈടാക്കുന്ന ബാക്കി നികുതികൾ ഒഴിവാക്കി നൽകണമെന്നും ഇവർ ആവശ്യപ്പെടുന്നു. രാസവളത്തിന്റെ കരിഞ്ചന്ത വിൽപന തടയണമെന്നും യൂറിയയുടെ വർദ്ധിപ്പിച്ച വില കുറയ്‌ക്കണമെന്നും കർഷകർ ആവശ്യപ്പെടുന്നു. യൂറിയയ്‌ക്ക് 400 ശതമാനമാണ് വില ഉയർന്നിട്ടുളളത്.
ഗോതമ്പ് മൗണ്ടിന് 2,400 രൂപ നിരക്കിൽ നിശ്ചയിക്കണമെന്നും കരിമ്പിന് 280 രൂപയും പ്രഖ്യാപിക്കണമെന്നാണ് കർഷകരുടെ ആവശ്യം. കാർഷിക മേഖലയെ ഒരു വ്യവസായമായി പരിഗണിക്കണമെന്നും ഇവർ ആവശ്യപ്പെടുന്നു.
പ്രതിഷേധക്കാരെ അനുനയിപ്പിക്കാൻ പോലീസ് ശ്രമിച്ചെങ്കിലും ഇവർ വഴങ്ങിയില്ല. രാഷ്‌ട്രീയ നേതാക്കളോ ഭരണകർത്താക്കളോ ആണ് തങ്ങളുമായി ചർച്ച നടത്തേണ്ടതെന്നും പോലീസ് അല്ലെന്നുമാണ് ഇവരുടെ നിലപാട്.
Comments