പാലക്കാട് : മധുകേസ് വിചാരണയ്‌ക്കിടെ കോടതിയിൽ അരങ്ങേറിയത് നാടകീയ രംഗങ്ങൾ. 29-)ം സാക്ഷി സുനിൽ കുമാറിനെതിരെ നടപടി വേണമെന്ന ഹർജി പരിഗണിക്കുമ്പോഴാണ് സംഭവം നടന്നത്. ആനവായൂരിലും പൊന്നിയമ്മാൾ ഗുരുകുലത്തിലും
ഉള്ള സിസിടിവി ദൃശ്യങ്ങൾ സുനിലിന്റെ വക്കീൽ പ്രദർശിപ്പിക്കാൻ നൽകി. ഡ്യൂട്ടിയിൽ ഉണ്ടായിരുന്ന പോലീസുകാരൻ ദൃശ്യങ്ങൾ നേരിട്ട് പ്രദർശിപ്പിക്കുന്നതിന് പകരം ലാപ്‌ടോപ്പിൽ കോപ്പി ചെയ്തു പ്രദർശിപ്പിച്ചു.
പോലീസിന്റെ ഭാഗത്ത് നിന്ന് ഉണ്ടായ ഈ പ്രവൃത്തി സുനിലിന്റെ അഭിഭാഷകൻ ചോദ്യം ചെയ്തു. പിന്നാലെ പോലീസുകാരനെ ശാസിച്ച കോടതി ലാപ്‌ടോപ്പ് പിടിച്ചെടുത്തു.ഇതിന് പുറമെ ദൃശ്യങ്ങൾ പ്രദർശിപ്പിക്കണം എങ്കിൽ ഐടി സെല്ലിൽ നിന്നും ആളെ എത്തിക്കണം എന്നും ഉത്തരവിട്ടു. ഹർജി ഒക്ടോബർ മൂന്നിലേക്ക് മാറ്റി.
36-)ം പ്രതി അബ്ദുൾ ലത്തീഫിനോട് ഇന്ന് പാസ്‌പോർട്ട്, ഫോട്ടോ എന്നിവ സഹിതം ഹാജരാക്കാൻ കോടതി നിർദ്ദേശിച്ചിരുന്നു. സ്വന്തം ദൃശ്യം കോടതിയിൽ പ്രദർശിപ്പിച്ചപ്പോൾ നിഷേധിച്ചതിനെ തുടർന്നായിരുന്നു കോടതി ഇത്തരത്തിലൊരു നിർദ്ദേശം പുറപ്പെടുവിച്ചത്. രാവിലെ ഇയാൾ കോടതിയിൽ എത്തിയെങ്കിലും ആരോഗ്യ പ്രശ്‌നത്തെ തുടർന്ന് ഹർജി നാളത്തേക്ക് മാറ്റി. പ്രതികളുടെ ജാമ്യാപേക്ഷയും കോടതി നാളെ പരിഗണിക്കും.
Comments