ന്യൂഡൽഹി: വിയന്നയിൽ നടന്ന ഇന്റർനാഷണൽ ആറ്റോമിക് എനർജി ഏജൻസിയുടെ(ഐ.എ.ഇ.എ) പൊതുസമ്മേളനത്തിൽ ഓക്കസ് സഖ്യത്തിനെതിരെ കൊണ്ടുവന്ന കരട് പ്രമേയം പിൻവലിച്ച് ചൈന. നീക്കത്തിന് പിന്തുണ ലഭിക്കില്ലെന്ന് വ്യക്തമായതിന് പിന്നാലെയാണ് നടപടി. ചൈനയുടെ നീക്കത്തിനെതിരെ ഇന്ത്യ ശക്തമായ നിലപാടാണ് സ്വീകരിച്ചത്. പ്രമേയത്തിന് പിന്തുണ ലഭിക്കില്ലെന്ന് ഉറപ്പാക്കാൻ ഇന്ത്യ ഐ.എ.ഇ.എ സഖ്യരാജ്യങ്ങളുമായി ചേർന്ന് പ്രവർത്തിക്കുകയായിരുന്നു. ഓസ്ട്രേലിയയ്ക്ക് ആണവോർജ്ജമുള്ള അന്തർവാഹിനികൾ നൽകാൻ ശ്രമിച്ചതിനെതിരെയാണ് ഓക്കസ് സഖ്യത്തിനെതിരെ പ്രമേയം കൊണ്ടുവരാൻ ചൈന ശ്രമിച്ചത്.
പൊതുസമ്മേളനത്തിന്റെ അവസാന നിമിഷം വരെ മറ്റ് രാജ്യങ്ങളുടെ പിന്തുണ ഉറപ്പിക്കാനുള്ള ശ്രമങ്ങൾ ചൈന നടത്തിയിരുന്നു. എന്നാൽ ഇത് നടക്കാതെ വന്നതോടെയാണ് സമ്മേളനത്തിന്റെ അവസാന ദിവസമായ ഇന്നലെ പ്രമേയം പിൻവലിച്ചത്. ചൈനയുടെ വർദ്ധിച്ചു വരുന്ന സ്വാധീനത്തിനും മറ്റ് രാജ്യങ്ങൾക്കു മേൽ പുലർത്താൻ നോക്കുന്ന അധീശത്വത്തിനും തടയിടുക എന്ന ലക്ഷ്യത്തിലാണ് യുഎസ്, ബ്രിട്ടൻ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങൾ ചേർന്ന് ഓക്കസ് എന്ന പ്രതിരോധ മുന്നണിക്ക് തുടക്കം കുറിച്ചത്. സഖ്യത്തിന്റെ ഭാഗമായിട്ടാണ് ഓസ്ട്രേലിയയ്ക്ക് വേണ്ടി ആണവോർജ്ജത്തിൽ പ്രവർത്തിക്കുന്ന അന്തർവാഹിനിവ്യൂഹം പണിയാൻ യുഎസും ബ്രിട്ടനും സഹായിക്കാമെന്ന ധാരണയായത്.
#BREAKING: China faces huge embarrassment as it is forced to withdraw its resolution against #AUKUS during the General Conference of the International Atomic Energy Agency (#IAEA) which was held in Vienna from September 26-30, 2022. Indian diplomacy prevails, Beijing isolated.
— Aditya Raj Kaul (@AdityaRajKaul) September 30, 2022
ഓക്കസ് സഖ്യത്തിന് കീഴിൽ എട്ട് ആണവോർജ്ജ അന്തർവാഹിനികൾ ഓസ്ട്രേലിയയ്ക്ക് കൈമാറാനാണ് തീരുമാനിച്ചിരുന്നത്. ഇന്തോ-പസഫിക്കിലടക്കം ചൈനയുടെ വർധിച്ചുവരുന്ന കടന്നു കയറ്റത്തെ പ്രതിരോധിക്കുക എന്ന ലക്ഷ്യത്തിലായിരുന്നു നീക്കം. എന്നാൽ ആണവ ഉടമ്പടിയുടെ ലംഘനമാണ് നടക്കുന്നതെന്നായിരുന്നു ചൈനയുടെ പ്രധാന ആരോപണം. ഇന്ത്യയുടെ ശക്തമായ നയതന്ത്ര ഇടപെടലാണ് ചൈനയുടെ പിന്മാറ്റത്തിന് കാരണമെന്ന് ഐ.എ.ഇ.എയുടെ അടുത്ത വൃത്തങ്ങൾ വ്യക്തമാക്കി. ഓക്കസ് രാജ്യങ്ങളുമായി മികച്ച നയതന്ത്രം ബന്ധം പുലർത്തുന്ന രാജ്യമാണ് ഇന്ത്യ.
Comments